പ്രസവത്തിന് മണിക്കൂറുകൾക്ക് മുമ്പ് കോവിഡ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് വൈറോളജിസ്റ്റ്
text_fieldsപൂനെ: സ്വന്തം കുഞ്ഞിന് ജന്മം നൽകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യയുടെ ആദ്യ കോവിഡ് 19 പരിശോധാനാകിറ്റ് വികസിപ്പിച്ചെടുത്ത് വൈറോളജിസ്റ്റ്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈലാബിലെ വൈറോളജിസ്റ്റ് മിനാൽ ധഖാവ് ഭോസ്ലെയാണ് മകളെ പ്രസവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് പരിശോധനാ കിറ്റിനായി പ്രവർത്തിച്ചത്.
മൈലാബിലെ ഗവേഷക വിഭാഗം മേധാവിയായ മിനാലിെൻറ നേതൃത്വത്തിലുള്ള സംഘം ആറാഴ്ചക്കുള്ളിലാണ് പാത്തോ ഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പി.സി.ആർ. കിറ്റ് എന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്.
പ്രസവത്തിനായി ഫെബ്രുവരിയിൽ ലീവിൽ പ്രവേശിച്ചെങ്കിലും കോവിഡ് പരിശോധനാ കിറ്റിനായുള്ള ഗവേഷണം ആരംഭിച്ചതോടെ മിനാൽ ജോലിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഗർഭകാല ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്ന മിനാൽ ഡിസ്ചാർജ് ആയതിന് തൊട്ടടുത്ത ദിവസം തന്നെ ലാബിലെത്തി.
അടിയന്തര ഘട്ടത്തിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. രാജ്യത്തിന് വേണ്ടിയുള്ള സേവനമെന്ന നിലക്കാണ് താൻ ഉൾപ്പെടെയുള്ള 10 അംഗം സംഘം ഇൗ ഉദ്യമം ചെയ്തതെന്നും മിനാൽ പ്രതികരിച്ചു. മാർച്ച് 18 നാണ് വൈകിട്ടാണ് കിറ്റ് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിച്ചത്. പിറ്റേദിവസം മകളെ പ്രസവിക്കുകയും ചെയ്തു. ചരിത്രപരമായ നേട്ടത്തിൽ പങ്കാളിയായതിൽ സന്തോഷമുണ്ടെന്നും മിനാൽ കൂട്ടിച്ചേർത്തു. മിനാലിെൻറ ദൃഢനിശ്ചയം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായി.
നിലവിലെ ലാബ് പരിശോധനക്ക് നാലുമണിക്കൂർ എടുക്കുമ്പോൾ മൈലാബിൻെറ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ രണ്ടര മണിക്കൂറിനകം ഫലം ലഭിക്കും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തിയ പാത്തോ ഡിറ്റക്ട് വാണിജ്യോത്പാദനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ഒരു ലക്ഷത്തോളം കിറ്റുകൾ നിർമിക്കാനാണ് മൈലാബ് ശ്രമിക്കുന്നത്.
റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമെറേസ് ചെയിൻ റിയാക്‌ഷൻ(ആർ.ടി.-പി.സി.ആർ.) ടെസ്റ്റ് വഴിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ കോവിഡ് പരിശോധനക്ക് ഇറക്കുമതി ചെയ്ത സംവിധാനം ഉപയോഗിക്കുന്നതിന് 4500 രൂപ വരെ ചിലവ് വരുേമ്പാൾ പാത്തോ ഡിറ്റക്ട് വഴിയുള്ള പരിശോധനക്ക് 1200 രൂപയാണ് ചിലവ്. ഒരേ കിറ്റിൽ 100 സാമ്പിളുകൾ പരിശോധിക്കാമെന്നതും ഇതിെൻറ മേന്മയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കിറ്റുകൾ തയ്യാറാക്കി വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. നിലവിൽ രാജ്യത്ത് കോവിഡ് പരിശോധന കിറ്റുകളുടെ കുറവുണ്ട്. പൂനെ, മുംബൈ, ഗോവ, ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പാത്തോ ഡിറ്റക്റ്റ് വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.