നിർമാണ ധാതുക്കളുടെ കയറ്റുമതിയിൽ കടിഞ്ഞാണിട്ട് തമിഴ്നാട് സർക്കാർ: എം-സാൻഡ്, ജല്ലി, കരിങ്കല്ല് തുടങ്ങിയവക്ക് നിയന്ത്രണം
text_fieldsചെന്നൈ: നിർമാണ ധാതുക്കളുടെ കയറ്റുമതിയിൽ കടിഞ്ഞാണിട്ട് തമിഴ്നാട് സർക്കാർ. കെട്ടിട നിർമാണത്തിന് ആവശ്യമായ വസ്തുക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. എം-സാൻഡ്, ജല്ലി, കരിങ്കല്ല് തുടങ്ങിയവ കയറ്റി അയക്കുന്നതിൽ നിബന്ധന കൊണ്ടുവരും. കെട്ടിട നിർമാണത്തിന് ആവശ്യമായ പല വസ്തുക്കളെയും കേരളം ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. നിയമങ്ങൾ കർക്കശമാക്കുന്നതോടെ കേരളത്തിലെ നിർമാണ മേഖലയെ ഇത് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
എം-സാൻഡ്, കരിങ്കല്ല് പോലുള്ള വസ്തുക്കളുടെ ക്ഷാമം ഉണ്ടായാൽ അവ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയാനും നിയന്ത്രിക്കാനുമുള്ള അധികാരം ജിയോളജി ആൻഡ് മൈനിങ് വകുപ്പിന് സർക്കാർ നൽകിയിട്ടുണ്ട്. 2011ലെ തമിഴ്‌നാട് പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് സ്റ്റോറേജ് ഓഫ് മിനറൽസ് നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. എം-സാൻഡ്, മെറ്റൽ ജല്ലി, പരുക്കൻ കല്ലുകൾ, വലിയ പാറക്കല്ലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. തമിഴ്‌നാട്ടിൽ ആവശ്യമായ നിർമാണ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ താൽക്കാലിക നിയന്ത്രണങ്ങൾ ഉണ്ടാകൂവെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ലോഹ ജല്ലി, ബാലസ്റ്റ്, മറ്റു നിർമാണ സാമഗ്രികൾ എന്നിവയുടെ അളവ് ജിയോളജി ആൻഡ് മൈനിങ് വകുപ്പ് ഇനി നിരീക്ഷിക്കും. തമിഴ്നാട്ടിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന നിർമാണ സാമഗ്രികളുടെ അളവ് ഉദ്യോഗസ്ഥർ പരിശോധിക്കും. അയൽ സംസ്ഥാനങ്ങളിലേക്കുള്ള നിർമാണ ധാതുക്കളുടെ കയറ്റുമതിയെ തുടർന്ന് തമിഴ്‌നാട്ടിൽ ക്ഷാമത്തിന് കാരണമായെന്നും ഇത് വില വർധനക്കും പദ്ധതി ചെലവ് 30 ശതമാനം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും നിർമാണ മേഖലയിലുള്ളവരുടെ പരാതിയെ തുടർന്നാണ് സർക്കാരിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

