പുതിയ രാഷ്ട്രീയ പാഠശാല; നേതാക്കളെ വാർത്തെടുക്കാൻ കോൺഗ്രസ് പരിശീലന കേന്ദ്രം തുടങ്ങുന്നു
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: പുതിയ രാഷ്ട്രീയ നേതൃത്വത്തെ വാർത്തെടുക്കാൻ പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി കോൺഗ്രസ്. പാർട്ടിയുടെ ആശയത്തെ കുറിച്ചും ഭരണഘടനാ തത്വങ്ങളെ കുറിച്ചും പ്രവർത്തകർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. കർണാടക കോൺഗ്രസ് നേതൃത്വത്തിൽ ചിത്രദുർഗയിലാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
‘ഭാരത് ജോഡോ യാത്രക്കിടയിൽ ഒരു വയോധിക രാഹുൽ ഗാന്ധിക്ക് വെള്ളരിക്ക നൽകിയിരുന്നു, നിങ്ങളുടെ മുത്തശ്ശി (ഇന്ദിരാഗാന്ധി) വിതരണം ചെയ്ത ഭൂമിയിലാണ് അത് വളർത്തിയത് എന്ന് പറഞ്ഞാണ് അവർ അത് നൽകിയത്. ഇപ്പോൾ കോൺഗ്രസിന്റെ അഞ്ച് ഗ്യാരന്റികൾ കർണാടകയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചിത്രദുർഗ റാലിയുടെ സ്മരണക്കായി പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു’ -ശിവകുമാർ വ്യക്തമാക്കി.
കോൺഗ്രസ് സർക്കാർ ഇന്ന് നൂറുദിവസം പൂർത്തിയാക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. താഴേത്തട്ടിൽ കായിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിനും സാമൂഹിക സൗഹാർദം വളർത്തുന്നതിനുമായി സർക്കാർ 10,000 ഭാരത് ജോഡോ യുവക് സംഘങ്ങൾ (യൂത്ത് അസോസിയേഷനുകൾ) സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
16-35 വയസ്സുള്ള യുവാക്കളെ ഉൾപ്പെടുത്തുന്ന അസോസിയേഷനുകളിൽ 150-200 അംഗങ്ങൾ ഉണ്ടായിരിക്കും. പ്രതിവർഷം 10 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കും. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റിനിർത്താനും യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഇത്തരം സംഘങ്ങളിലൂടെ കഴിയും.
രണ്ട് ദിവസത്തിനുള്ളിൽ ഏഴു ലക്ഷം പേർ സംഘങ്ങളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തെന്ന് ശിവകുമാർ അറിയിച്ചു. ഓഫ്‌ലൈൻ രജിസ്ട്രേഷനും ഉടൻ ആരംഭിക്കും. 10 രൂപ മാത്രമാണ് അംഗത്വ ഫീസ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കാരണമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 136 സീറ്റുകൾ നേടി പാർട്ടി അധികാരത്തിൽ വന്നതെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

