കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി; എം.എൽ.എയുടെ വിജയം റദ്ദാക്കി ഹൈകോടതി
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസിന് തിരിച്ചടിയായി എം.എൽ.എയുടെ വിജയം അസാധുവാക്കി ഹൈകോടതി. മാലുർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.വൈ നഞ്ചഗൗഡയുടെ വിജയമാണ് ഹൈകോടതി റദ്ദാക്കിയത്. വോട്ടുകൾ വീണ്ടുമെണ്ണാൻ കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ആർ.ദേവദാസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് സുപ്രധാന വിധി. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ മഞ്ജുനാഥ് ഗൗഡ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ഹരജിയിൽ ബി.ജെ.പി നേതാവ് ആരോപിച്ചത്. രണ്ട് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് കേസിൽ ഹരജിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
അതേസമയം, 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. എം.എൽ.എക്ക് സുപ്രീംകോടതിയിൽ സമീപിക്കുന്നതിന് വേണ്ടിയാണ് ഇത്. കേസിൽ സുപ്രീംകോടതി ഇടപ്പെട്ടില്ലെങ്കിൽ കോൺഗ്രസ് നേതാവിന് എം.എൽ.എ സ്ഥാനം നഷ്ടമാകും.
തെരഞ്ഞെടുപ്പിൽ 50,955 വോട്ടുകളാണ് കോൺഗ്രസിന്റെ നഞ്ചഗൗഡ മണ്ഡലത്തിൽ നിന്നും നേടിയത്. ബി.ജെ.പി സ്ഥാനാർഥിയായ കെ.എസ്.മഞ്ജുനാഥ ഗൗഡ 50,707 വോട്ടുകളാണ് നേട്ടിയത്. 248 വോട്ടുകളുടെ നേരിയ വിജയമാണ് മണ്ഡലത്തിൽ നിന്നും സ്ഥാനാർഥി നേടിയത്. 17,627 വോട്ടുകളോടെ ജനതാദൾ സെക്ക്യുലർ സ്ഥാനാർഥി രാമഗൗഡയാണ് മണ്ഡലത്തിൽ മൂന്നാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

