മസ്ജിദുൽ അഖ്സയിലെ പ്രാർഥന തടയരുത്; സംഘർഷത്തിൽ ഇന്ത്യ ഇടപെടണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗസ്സയിൽ അക്രമം തുടരവേ പ്രതികരണവുമായി അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി. വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസിനായി വിദേശ കാര്യ വിഭാഗം തലവൻ ആനന്ദ് ശർമ എം.പിയാണ് പ്രസ്താവന നൽകിയത്.
''പെരുന്നാൾ ദിനത്തിൽ കിഴക്കൻ ജെറുസലേമിലും ഗസ്സയിലും ഇസ്രായേലിലുമുണ്ടായ അക്രമണങ്ങൾ ലോകത്തെ ഉലച്ചിരിക്കുന്നു. ഫലസ്തീനികൾക്ക് ആത്മാഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിലെ ജനങ്ങളെപ്പോലെത്തന്നെയുണ്ട്.
ഫലസ്തീൻ ജനങ്ങൾക്ക് അൽ അഖ്സ പള്ളിയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രാർഥിക്കാൻ അവകാശമുണ്ട്. ഇത് എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടുകയും തെറ്റിക്കാതിരിക്കുകയും ചെയ്യണം.ജെറുസലേമിലെ ആസൂത്രിത സംഭവങ്ങൾ ഹിംസയും സംഘർഷവും സൃഷ്ടിച്ചിരിക്കുന്നു.
ഗാസക്ക് നേരെയുള്ള വ്യോമാക്രമണങ്ങളും ഹമാസിന്‍റെ റോക്കറ്റ് ആക്രമണവും നിരവധി നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതം നശിക്കുന്നതിലെത്തിച്ചിരിക്കുന്നു. പ്രത്യേകിച്ചും കുട്ടികളുടെയും വയോധികരുടേതുമടക്കമുള്ളവരുടേത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. പൊതുസ്വത്തും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് തടസ്സവും നഷ്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നു.
സംഘർഷങ്ങളും ശത്രുതയും അവസാനിപ്പിക്കാൻ ഇസ്രായേലിനോടും ഹമാസിനോടും കോൺഗ്രസ് ആവശ്യപ്പെടുന്നു. സമാധാനം പുനസ്ഥാപിക്കാനായി യു.എൻ സുരക്ഷ കൗൺസിൽ അടിയന്തിരമായി ഇടപെടണം. ഈ പ്രശ്നം ധാർമികവും മാനുഷികവുമായ പരിഗണനകൾ അർഹിക്കുന്നതാണ്. യു.എൻ സുരക്ഷ കൗൺസിൽ അംഗമെന്ന നിലയിൽ ഇന്ത്യ ഈ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കണം'' -കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.