കർണാടകയെ കോൺഗ്രസ് മുക്തമാക്കുമെന്ന് മോദി
text_fieldsബംഗളൂരു: ബി.ജെ.പി കർണാടകയെ കോൺഗ്രസ് മുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പുറത്തേക്കുള്ള വഴിയിലാണ് കോൺഗ്രസ് നിൽക്കുന്നതെന്നും കർണാടക കോൺഗ്രസ് സംസ്കാരത്തിൽ നിന്ന് ഉടൻ മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ ബി.ജെ.പി പരിവർത്തന യാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പദ്ധതികൾക്കും സർക്കാർ 10 ശതമാനം കമീഷനാണ് ആവശ്യപ്പെടുന്നത്. കമീഷൻ നൽകാതെ ഒരു പ്രവൃത്തിയും സാധ്യമല്ല. കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തു വരുന്നത്. സിദ്ധരാമയ്യയുടേത് ‘പത്ത് ശതമാനം സർക്കാരാണെന്ന്’ മോദി പരിഹസിച്ചു. ബി.ജെ.പി സർക്കാർ പ്രതിനിധാനം ചെയ്യുന്നത് വികസനമാണെങ്കിൽ, കോൺഗ്രസ് എന്നതിനർഥം അഴിമതിയും ജാതീയതയും പ്രീണനവും കുടുംബവാഴ്ചയുമാണെന്ന് മോദി വ്യക്തമാക്കി.
ക്രമസമാധാനനില തകർന്നു. ക്രിമിനലുകളാണ് ഭരിക്കുന്നത്. ബിസിനസ് സൗഹൃദമാക്കുന്നതിനെ കുറിച്ചാണ് ലോകം ചർച്ച ചെയ്യുന്നത്. എന്നാൽ, കൊലപാതകം അനായാസമാക്കുന്നതാണ് ഇവിടത്തെ ചർച്ച. എതിർക്കുന്നവർക്ക് ജീവൻ നഷ്ടപ്പെടുന്നു. ഇത് ജനാധിപത്യത്തിന് അപകടകരവും സംസ്ഥാന സർക്കാറിന് ലജ്ജാകരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കർഷകരുടെ തൽപര്യത്തിനു വേണ്ടി ബി.ജെ.പി നേതാക്കൾ പ്രയത്നിക്കും. ഇത്തവണത്തെ ബജറ്റിൽ നിർണായക തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. കർഷകരുടെ വിളകൾക്ക് കൃത്യമായ വില നൽകും. ബംഗളൂരുവിൽ 160 കിലോമീറ്റർ സബർബൻ റെയിലിന് 17,000 കോടി വകയിരുത്തിയിട്ടുെണ്ടന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.