കോൺഗ്രസ് മുഖ്യമന്ത്രിമാർ ബ്രിക്സ് വിരുന്നിനെത്തിയില്ല; കടുത്ത വിമർശനവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഒരുക്കിയ അത്താഴ വിരുന്നിൽ മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ വിട്ടുനിന്നതിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. മോദിയെ എതിർക്കുന്നതിലൂടെ കോൺഗ്രസ് ഇപ്പോൾ ഇന്ത്യയെ തന്നെ എതിർക്കുകയാണെന്ന് ബി.ജെ.പി എം.പി ബൻസൂരി സ്വരാജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ ക്ഷണം ലഭിച്ചിട്ടും മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ മനഃപൂർവം വിരുന്ന് ഒഴിവാക്കിയതാണെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന വിമർശനം. സെപ്റ്റംബർ 12ന് നടന്ന വിരുന്നിൽ പങ്കെടുക്കാമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആദ്യം അറിയിച്ചിരുന്നെങ്കിലും, പിന്നീട് ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയായിരുന്നു. കൂടാതെ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും വിരുന്നിനെത്തിയില്ല.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഇത്തരം വലിയ അന്താരാഷ്ട്ര കൂട്ടായ്മയുടെ ഭാഗമായ പരിപാടികളിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിന്നത് നിർഭാഗ്യകരമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ എന്നിവരും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

