തരൂരിനെ സ്വന്തം പുസ്തകം ഓർമിപ്പിച്ച് കോൺഗ്രസ്
text_fields‘ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിൽ മോദിയെ വിമർശിക്കുന്ന ഭാഗം
ന്യൂഡൽഹി: മോദി സ്തുതി തുടരുന്ന പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതൃത്വം. തരൂരിന്റെ ‘ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിൽ മോദിയെ വിമർശിക്കുന്ന ഭാഗം എക്സിൽ പങ്കുവെച്ച് കോൺഗ്രസ് മാധ്യമ- പ്രചാരണ വിഭാഗം തലവൻ പവൻ ഖേര രംഗത്തുവന്നു.
മോദി രാഷ്ട്രീയ പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന് തരൂരിന്റെ പ്രസ്താവന താൻ അംഗീകരിക്കുന്നു എന്ന പരിഹാസത്തോടെ പുസ്തകത്തിലെ മോദിയെ വിമർശിക്കുന്ന പേജിന്റെ ചിത്രം പവൻ ഖേര എക്സിൽ പങ്കുവെച്ചു.
‘2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും മ്യാന്മറില് വിമതരെ പിന്തുടര്ന്നുള്ള ഒരു സൈനിക നടപടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണോപാധിയായി നാണംകെട്ട രീതിയിലാണ് ചൂഷണം ചെയ്തത്. മുമ്പ് അത്തരം നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഒരിക്കലും ചെയ്യാത്ത ഒന്നാണിതെന്നും’ പുസ്തകത്തിൽ തരൂര്‍ എഴുതിയിരുന്നു. തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവ് ആകുന്നുവെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഉദിത് രാജ് കുറ്റപ്പെടുത്തി. ബി.ജെ.പി നേതാക്കള്‍ പറയാത്തതുപോലും മോദിക്കും സര്‍ക്കാറിനും വേണ്ടി തരൂര്‍ സംസാരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
ഈ പോസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രാമേശ് എക്സിൽ പങ്കുവെക്കുകയും ചെയ്തു. തരൂരിനെ പിന്തുണച്ചും കോൺഗ്രസിനെ വിമർശിച്ചും കേന്ദ്ര മന്ത്രി കിരൺ റിജിജു രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

