‘ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’യിൽ; കോൺഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് പുലിവാലായി; ആയുധമാക്കി ബി.ജെ.പി
text_fieldsപ്ടന: കേന്ദ്ര സർക്കാറിന്റെ ജി.എസ്.ടി പരിഷ്‍കരണത്തിലെ തെരഞ്ഞെടുപ്പ് അജണ്ടയെ വിമർശിച്ച് കോൺഗ്രസിസ് കേരള ഘടകം ‘എക്സിൽ’ പങ്കുവെച്ച പോസ്റ്റ് വിവാദമായി. ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’യിൽ എന്ന് കുറിച്ചുകൊണ്ടാണ് ‘കോൺഗ്രസ് കേരള’ എന്ന പേജിൽ ജി.എസ്.ടി വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചത്.
പുകയില ഉൽപന്നമായ ബീഡിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്നും 18 ആയി കുറച്ചതായിരുന്നു പരാമർശം. ജി.എസ്.ടി കുറച്ചതിനാൽ ഇനി പാപമായി കണക്കാക്കില്ലെന്നും പോസ്റ്റിൽ കുറിച്ചു. എന്നാൽ, കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക പേജിൽ നിന്നുള്ള ‘എക്സ്’ പോസ്റ്റിനെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി തിരിച്ചടിച്ചു.
ബിഹാറിനെയും ജനങ്ങളെയും അപമാനിക്കുന്നതിൽ കോൺഗ്രസും ആർ.ജെ.ഡിയും ആനന്ദംകണ്ടെത്തുന്നതായി കേന്ദ്ര മന്ത്രി നിത്യാനന്ത റായ് വിമർശനമുന്നയിച്ചു. ബിഹാറിനെയും ബിഹാരികളെയും അപമാനികുന്നത് അഭിമാനമായി കണക്കാക്കുന്നവരാണ് കോൺഗ്രസും ആർ.ജെ.ഡിയുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, വിഷയത്തിൽ രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും പ്രതികരണമെന്താണെന്നും ചോദിച്ചു.
ബിഹാർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരി, ജനതാദൾ യുനൈറ്റഡ് നേതാവ് സഞ്ജയ് കുമാർ ജാ എന്നിവരും പോസ്റ്റിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിച്ചവർ ഇപ്പോൾബിഹാറിലെ ജനങ്ങളെയും അപമാനിച്ചതായി സാമ്രാട്ട് ചൗധരി ആരോപിച്ചു.
കോൺഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ബിഹാറിലെ ജനങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടാണ് വെളിപ്പെടുത്തുന്നതെന്ന് ബി.ജെ.പി ബിഹാർ പ്രസിഡന്റ് ദിലീപ് ജയ്സ്വാൾ കുറിച്ചു. ബിഹാറിലെ ജനങ്ങളെ ബീഡിയുമായാണോ കോൺഗ്രസ് താരമത്യം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്നും, പരസ്യ അപമാനത്തിൽ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
ബീഡിയുടെ മാത്രമല്ല, ബുദ്ധിയുടെയും ബജറ്റിന്റെയും തുടക്കം ‘ബി’യിൽ നിന്നാണെന്നും നിങ്ങൾക്കില്ലാത്ത ബുദ്ധിയും പ്രത്യേക പരിഗണന ലഭിക്കുന്ന ബജറ്റും നിങ്ങളെ അസ്വസ്ഥപ്പെടുത്തുമെന്നും സഞ്ജയ് കുമാർജാ പറഞ്ഞു.
പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം
വെള്ളിയാഴ്ച എക്സ് പേജിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായതിനു പിന്നാലെ പിൻവലിച്ച് ക്ഷമാപണം നടത്തി. ജി.എസ്.ടിയിലൂടെ മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്ക് സംബന്ധിച്ചുള്ള പോസ്റ്റ് തെറ്റിദ്ധരിച്ചതായും, വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും ‘കോൺഗ്രസ് കേരള’ എക്സ് പോസ്റ്റ് കുറിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജി.എസ്.ടി പരിഷ്‍കരണവുമായി സർക്കാർ രംഗത്തുവന്നതെന്നാണ് കോൺഗ്രസ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

