പവൻ ഖേരക്ക് വീണ്ടും തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി തള്ളി
text_fieldsഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ നൽകിയ പരാതിയിലെടുത്ത കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയടെ മുൻകൂർ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി തള്ളി. കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടാനുള്ള ഖേരയുടെ ശ്രമങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായി. അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മക്ക് ഒന്നിലധികം പാസ്‌പോർട്ടുകളും വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കളും ഉണ്ടെന്നായിരുന്നു കോൺഗ്രസ് മാധ്യമ, പബ്ലിസിറ്റി വകുപ്പ് ചെയർമാനായ ഖേരയുടെ ആരോപണം.
ഇതോടെ റിനികി ഭൂയാൻ ഖേരക്കെതിരെ വഞ്ചന, മാനനഷ്ടം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഗുവാഹത്തി ക്രൈം ബ്രാഞ്ചിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിൽ ചൊവ്വാഴ്ച മൂന്ന് മണിക്കൂറോളം കോടതി ഇരുപക്ഷത്തെയും വാദം കേട്ടിരുന്നു. ഏപ്രിൽ 7 ന് അസം പൊലീസ് ഖേരയുടെ ഡൽഹിയിലെ വീട്ടിലെത്തിയിരുന്നു. പക്ഷേ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
ഏപ്രിൽ 10 ന് അദ്ദേഹം താൽക്കാലിക മുൻകൂർ ജാമ്യത്തിനായി തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയും ഒരു ആഴ്ചത്തേക്ക് ഇടക്കാല സംരക്ഷണം നേടുകയും ചെയ്തു. തുടർന്ന് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അസം പൊലീസ് സുപ്രീം കോടതിയെ സമീപിച്ചു. തെലങ്കാന ഹൈക്കോടതി അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. സ്റ്റേ പിൻവലിക്കണമെന്ന് ഖേര വീണ്ടും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അപ്പീൽ നിരസിക്കപ്പെട്ടു.
വിഷയം ഗുവാഹത്തി ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിധി. തുടര്‍ന്നാണ് ഖേര മുൻകൂർ ജാമ്യത്തിനായി ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നേരത്തെ ഇടപെടാൻ വിസമ്മതിക്കുകയും ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിക്കുകയും ചെയ്തതോടെ ഖേര കീഴടങ്ങാനും ജാമ്യം തേടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

