കോൺഗ്രസ് എം.എൽ.എമാർ നന്ദി അറിയിക്കാൻ പോലും എത്തിയില്ല; കടുത്ത വിമർശനവുമായി എം.കെ. സ്റ്റാലിൻ
text_fieldsഎം.കെ. സ്റ്റാലിൻ
ചെന്നൈ: ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ് ബന്ധം വേർപ്പെടുത്തിയതിനെതിരെ കടുത്ത വിമർശനവുമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച അഞ്ച് കോൺഗ്രസ് എം.എൽ.എമാർ നന്ദി അറിയിക്കാൻ പോലും ഡി.എം.കെ ആസ്ഥാനത്ത് എത്തിയില്ലെന്നും, പകരം സഖ്യം ഉപേക്ഷിച്ച് ടി.വി.കെയെ പിന്തുണക്കാനാണ് അവർ തീരുമാനിച്ചതെന്നും സ്റ്റാലിൻ സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.
കോൺഗ്രസ് വിട്ടുപോയെങ്കിലും സി.പി.ഐ, സി.പി.എം, വി.സി.കെ തുടങ്ങിയ കക്ഷികൾ തങ്ങളോടൊപ്പം ഉറച്ചുനിൽക്കുന്നതിനെ സ്റ്റാലിൻ പ്രശംസിച്ചു. 'പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന പ്രേമലത വിജയകാന്ത്, തിരുമാവളവൻ തുടങ്ങിയ നേതാക്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നയപരമായ ഐക്യവും സൗഹൃദവുമാണ് അവർ പ്രകടിപ്പിച്ചത്,' അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് തടസ്സം നിൽക്കില്ലെന്നും ഡി.എം.കെ ഒരു ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഡി.എം.കെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ പുതിയ സർക്കാർ നിർത്തലാക്കരുത്. നിർത്തലാക്കിയാൽ അത് സർക്കാർ എന്ന നിലയിൽ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാകുമെന്ന് സ്റ്റാലിൻ അഭ്യർഥിച്ചു. ഭരണതുടർച്ച ഉറപ്പാക്കുന്നതിനും മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാനുമാണ് സഖ്യകക്ഷികൾ എടുത്ത തീരുമാനത്തെ താൻ മാനിക്കുന്നതെന്നും, പുതിയ സർക്കാർ ജനഹിതം മുൻനിർത്തി പ്രവർത്തിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടി.വി.കെ അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയും ലോക് ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള സഖ്യ കക്ഷികളുടെ കത്തുകൾ സമർപ്പിച്ച ശേഷമാണ് സത്യപ്രതിജ്ഞ സമയം പ്രഖ്യാപിച്ചത്. ടി.വി.കെ നേടിയ 108 സീറ്റുകൾക്ക് പുറമെ കോൺഗ്രസ് 5, സി.പി.എം 2, സി.പി.ഐ 2, വി.സി.കെ 1, മുസ്‌ലിം ലീഗ് 2 തുടങ്ങിയ സഖ്യ കക്ഷികളുടെ പിന്തുണ കൂടെ സ്വന്തമാക്കിയതോടെ ടി.വി.കെ കേവല ഭൂരിപക്ഷവും കടന്ന് 120 സീറ്റ് നേടി ഭരണം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

