'രാജ്യസഭാ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി രാഷ്ട്രീയ പ്രേരിതം'; ആരോപണവുമായി കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ
text_fieldsതെലങ്കാന: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിന് പിന്നിൽ ബി.ജെ.പി നടത്തുന്ന കൃത്രിമമാണെന്ന് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ ആരോപിച്ചു. തെലങ്കാനയിലെ ഒരു കോടതി കേസ് വെളിപ്പെടുത്തിയില്ല എന്നാരോപിച്ചാണ് പത്രിക തള്ളിയത്.
മധ്യപ്രദേശ് നിയമസഭയിൽ ആവശ്യമായ അംഗബലം ഇല്ലാതിരുന്നിട്ടും ബി.ജെ.പി മൂന്നാമതൊരു സ്ഥാനാർഥിയെ മത്സരത്തിനിറക്കിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മീനാക്ഷി നടരാജൻ പറഞ്ഞു. കൂറുമാറ്റത്തിലൂടെയും രാഷ്ട്രീയ അട്ടിമറികളിലൂടെയും വിജയിക്കാനായിരുന്നു ഭരണകക്ഷിയുടെ ആദ്യ ശ്രമമെന്നും, എന്നാൽ കോൺഗ്രസ് എം.എൽ.എമാരുടെ ഐക്യം തകർക്കാൻ കഴിയാതെ വന്നപ്പോൾ അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
തന്‍റെ പേരിലുള്ളത് ക്രിമിനൽ കേസല്ല, മറിച്ച് ഒരു നിയമപരമായ നോട്ടീസ് മാത്രമാണെന്ന് മീനാക്ഷി നടരാജൻ വ്യക്തമാക്കി. കോടതി ഈ പരാതിയിൽ കേസെടുക്കുകയോ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അതിനാൽ നാമനിർദ്ദേശ പത്രികയിൽ ഇത് വെളിപ്പെടുത്തേണ്ടതില്ലെന്നും അവർ വാദിച്ചു. തന്റെ വാദങ്ങൾ വരണാധികാരി തള്ളിക്കളഞ്ഞുവെന്നും, ഇതൊരു നിയമപരമായ പരാജയമല്ല, മറിച്ച് രാഷ്ട്രീയ ഇച്ഛാശക്തിക്ക് മുന്നിലുള്ള പരാജയമാണെന്നും അവർ ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ ബി.ജെ.പി ദുർബലപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഭരണകക്ഷിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
അതേസമയം, പത്രിക തള്ളിയ നടപടിയെ ബി.ജെ.പി ന്യായീകരിച്ചു. സ്ഥാനാർഥികൾ തങ്ങൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ സത്യവാങ്മൂലത്തിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി ബോധപൂർവ്വം മറച്ചുവെച്ച വിവരങ്ങൾ ക്രിമിനൽ പശ്ചാത്തലം മറച്ചുവെക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ 18-ന് മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് സമവാക്യങ്ങളെ വലിയ രീതിയിൽ മാറ്റിമറിച്ചിട്ടുമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

