അസമിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജാഗ്രതയോടെ കോൺഗ്രസ്; ക്രമക്കേടുകൾ തടയാൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ
text_fieldsഗൗരവ് ഗൊഗോയ്
ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ചപ്പോൾ, അതീവ ജാഗ്രതയുമായി കോൺഗ്രസ് നേതൃത്വം. വോട്ടെണ്ണൽ പ്രക്രിയയിൽ സുരക്ഷാ വീഴ്ചകളോ അപാകതകളോ ഉണ്ടാകുന്നുണ്ടോ എന്ന് പാർട്ടി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന നേതാവ് ഗൗരവ് ഗൊഗോയ് അറിയിച്ചു.
സംസ്ഥാനത്തുടനീളം ഒന്നിലധികം ഒബ്സർവർമാരെ കോൺഗ്രസ് വിന്യസിച്ചിട്ടുണ്ട്. എ.ഐ.സി.സി (AICC) സംഘവുമായി ഇവർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എന്തെങ്കിലും പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുമെന്നും ഗൗരവ് ഗോഗോയ് പറഞ്ഞു. ‘അസമിൽ അനുകൂലമായ ഫലമുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ജനങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണ വോട്ടുകളായി മാറുന്നത് അവസാന നിമിഷം വരെ ഞങ്ങൾ നിരീക്ഷിക്കും. ഓരോ റൗണ്ട് വോട്ടെണ്ണലിലും പാർട്ടി കണ്ണ് വെക്കും’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭരണപരമായ പാളിച്ചകൾ റിപ്പോർട്ട് ചെയ്യാൻ ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കൈമാറ്റം, ഗതാഗതം എന്നിവയിൽ അട്ടിമറി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എല്ലാ ജില്ലകളിലും കോൺഗ്രസ് മോണിറ്ററിങ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘ഇപ്പോൾ ആദ്യഘട്ട വോട്ടെണ്ണൽ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. ഇ.വി.എമ്മുകൾ കൈകാര്യം ചെയ്തതിലോ കൊണ്ടുപോയതിലോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് പ്രവർത്തകരിൽ നിന്ന് ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഓരോ ജില്ലയിലും ഞങ്ങളുടെ ആളുകൾ ജാഗ്രതയിലാണ്’ ഗൊഗോയ് കൂട്ടിച്ചേർത്തു.
ഇ.വി.എമ്മുകളുടെ സുരക്ഷയെയും സംഭരണത്തെയും കുറിച്ച് കോൺഗ്രസ് നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉപയോഗിക്കാത്ത മെഷീനുകൾ മതിയായ സുരക്ഷാ മുൻകരുതലുകളില്ലാതെ വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുന്നതിനെതിരെ പാർട്ടി മുമ്പ് പരാതി നൽകിയിരുന്ന കാര്യവും ഗൊഗോയ് ഓർമിപ്പിച്ചു. അസമിൽ ബി.ജെ.പി ഭരണം നിലനിർത്തുമോ അതോ കോൺഗ്രസ് അട്ടിമറി വിജയം നേടുമോ എന്നറിയാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഓരോ വോട്ടും എണ്ണുമ്പോൾ കനത്ത ജാഗ്രത പാലിക്കാനാണ് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

