കർണാടകയിൽ കോൺഗ്രസ് തകരുകയല്ല, ‘ചോരുക’യായിരുന്നു
text_fieldsകർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും നേടിയ മൊത്തം വോട്ട് നില ജനവിധിയുടെ അടിയൊഴുക്കിലേക്ക് സൂചന നൽകുന്നതാണ്. സീറ്റുകൾ കുറഞ്ഞുവെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് നേടിയ പാർട്ടി കോൺഗ്രസാണ്.വോട്ട് നിലയിൽ കോൺഗ്രസിന് പുറകിലാണ് ബി.ജെ.പിയുടെ സ്ഥാനം. കോൺഗ്രസ് ‘തകർന്നു’ എന്നതല്ല, അസാധാരണമായ അടിയൊഴുക്കിൽ ബി.ജെ.പി. സീറ്റുകൾ വാരിക്കൂട്ടി എന്ന് വേണം കരുതാൻ.
ജനതാദൾ സെക്കുലർ നേടിയ സീറ്റുകളിൽ പലതും കോൺഗ്രസുമായാണ് മുഖാമുഖം എത്തിയത്. ബി.ജെ.പി. മുൻതൂക്കം നേടിയ മണ്ഡലങ്ങളിൽ കോൺഗ്രസിെൻറയും, ജനതാദളിെൻറയും സാന്നിധ്യം വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിെൻറ കണക്കുകളാണ് ഫലപ്രഖ്യാപനത്തോടെ പുറത്ത് വന്നിരിക്കുന്നത്. ബി.ജെ.പി.ജയിച്ച പല മണ്ഡലങ്ങളിൽ അവർക്ക് കിട്ടിയ വോട്ട് പലേടത്തും ജനതാദൾ-കോൺഗ്രസ് കക്ഷികളുടെ വോട്ടിനെക്കാൾ കൂടുതലല്ല.
ജനതാദൾ സെക്കുലറുമായി നേരിട്ട് മൽസരിച്ച് മതേതര ചേരിയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിെൻറ വില എന്താണെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെയാണ് ഒടുവിൽ ഇരു നേതൃത്വത്തിനും ബോധ്യമായത്.അത് കൊണ്ട് കൂടിയാണ് അവസാന മണിക്കൂറിൽ സർക്കാർ ഉണ്ടാക്കാൻ ഇരുകക്ഷികളും മുൻ കൈഎടുത്തതും. തെരഞ്ഞെടുപ്പ് വേളയിൽ തന്നെ കൈകോർത്ത് നിൽക്കാതിരുന്നതിെൻറ ‘ചോർച്ച’ മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നതാണ് കോൺഗ്രസിെൻറയും, ദളിെൻറയും വോട്ട് നില നൽകുന്ന സൂചന.
കോൺഗ്രസിന് 38 ശതമാനം വോട്ട് കിട്ടിയപ്പോൾ ബി.ജെ.പി.ക്ക് 36.2 ശതമാനമാണ് വോട്ട്. വോട്ട് നേടുന്നതിൽ ഇത്രക്കും നൂൽപ്പാലത്തിലെന്നപോലെ മുന്നിലായിട്ടും സീറ്റ് നേടുന്നതിൽ കോൺഗ്രസ് എങ്ങിനെ ഇത്ര വലിയ അകലത്തിലെത്തി? നേടിയ സീറ്റ് മാർജിൻ നോക്കി കോൺഗ്രസ് ‘തകർന്നു’ എന്ന് പറയാനാവുമോ? രാഷ്ട്രീയ നിരീക്ഷികർക്കിടയിൽ ഇൗ ചോദ്യങ്ങൾ വലിയ ചർച്ചയാവുകയാണ്. 2013ൽ പോൾ ചെയ്തതിൽ 54.46 ശതമാനം നേടിയ കോൺഗ്രസിന് അന്ന് കിട്ടിയത് 1.14,73,025 വോട്ടാണ്. ചൊവ്വാഴ്ച വൈകീട്ട് ആറരക്ക് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ട കണക്കനുസരിച്ച് 1,36,89,280 വോട്ട് കോൺഗ്രസിന് നേടാൻ കഴിഞ്ഞു. അതായത് കഴിഞ്ഞ തവണത്തെക്കാൾ 22 ലക്ഷം വോട്ടിെൻറ വർധന.
അതേസമയം കഴിഞ്ഞ തവണ 63.29 ലക്ഷം വോട്ട് നേടിയിരുന്ന ബി.ജെ.പി. ഇക്കുറി അവരുടെ വോട്ട് ഗ്രാഫ് 1,30,48,018 ആയി ഉയർത്തി. കഴിഞ്ഞ തവണത്തെക്കാൾ 66 ലക്ഷത്തോളം കൂടി.18.4 ശതമാനം വോട്ട് നേടിയ ജനതാദൾ സെക്കുലറും 37.9 ശതമാനംവോട്ട് നേടിയ കോൺഗ്രസും ഒത്തുചേർന്നാൽ ഇരുപാർട്ടികൾക്കുമുള്ള സംസ്ഥാനത്തെ ബാലറ്റ് ജനപിന്തുണ 56.3 ശതമാനം വോട്ടർമാരുടെതാണ്. തെരഞ്ഞെടുപ്പ് വേളയിൽ തന്നെ ഒരുമിച്ച് നിന്നാൽ ഇൗ നിരക്ക് ഇതിലും കൂടിയേനെ എന്നാണ് രാഷ്ട്രീയ നിരീക്ഷണം. 2013ലെ തെരഞ്ഞെടുപ്പിലെന്നപോലെ സ്വതന്ത്രർ നാല് ശതമാനം വോട്ട് നേടി. നോട്ടക്ക് കിട്ടിയ വോട്ട് 0.9 ശതമാനമാണ്. നോട്ടക്കും പുറകിലാണ് കർണാടകയിെല സി.പി.എമ്മിെൻറ സ്ഥാനം. 0.9 ശതമാനം വോട്ട് നേടിയ നോട്ടക്ക് 3,07,687 വോട്ട് കിട്ടിയപ്പോൾ 0.2ശതമാനം വോട്ട് നേടിയ സി.പി.എമ്മിന് 80,906 വോട്ടാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
