‘കോടീശ്വരന്മാർക്ക് ടിക്കറ്റ് വിറ്റ് ബി.ജെ.പിക്ക് എം.പിമാരെയുണ്ടാക്കി’ -‘ആപി’നെതിരെ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ലയിച്ച ഏഴ് ആം ആദ്മി പാർട്ടി എം.പിമാരുടെ രേഖയിലുള്ള സമ്പത്ത് മാത്രം കണക്കാക്കിയപ്പോൾ ഒരാളുടെ മാത്രം ശരാശരി ആസ്തി 818.5 കോടി രൂപയാണെന്നും സാധാരണക്കാരുടെ പാർട്ടി എന്ന പേര് മാറ്റി കോടീശ്വരന്മാരുടെ പാർട്ടി എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിക്കെതിരായ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്.
പഞ്ചാബിൽ ഒരു കാലത്തും ഭരിക്കാൻ കഴിയാത്ത കേവലം 6.6 ശതമാനം മാത്രം വോട്ട് ലഭിച്ച ബി.ജെ.പിക്ക് ആ സംസ്ഥാനത്തിന്റെ 85.7 ശതമാനം പ്രാതിനിധ്യം രാജ്യസഭയിലുണ്ടാക്കി കൊടുത്തു എന്നതാണ് ആപ് കോടീശ്വരന്മാർക്ക് ടിക്കറ്റ് വിറ്റതിന്റെ ആത്യന്തിക ഫലമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ കടന്നാക്രമിച്ചു.
ഈ ഏഴ് പേരുടെയും സത്യവാങ്മൂലങ്ങൾ എടുത്താണ് അവരുടെ മൊത്തം ആസ്തി നോക്കി അതിന്റെ ശരാശരി 818.5 കോടിയാണെന്ന് കണ്ടെത്തിയതെന്ന് മാക്കൻ പറഞ്ഞു. 2017ൽ കോൺഗ്രസ് വിട്ടുപോയ സുശീൽ ഗുപ്ത എന്ന കോടീശ്വരന് ഒരു മാസത്തിനുള്ളിൽ കെജ്‍രിവാൾ രാജ്യസഭാ സീറ്റ് നൽകി.
പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനും പ്രഫസർ ആനന്ദ് കുമാറിനും അശുതോഷിനും കുമാർ വിശ്വാസിനുമൊന്നും രാജ്യസഭാ സീറ്റ് നൽകാതെയാണ് കോടികൾ ആസ്തി നോക്കി ആം ആദ്മി പാർട്ടി ടിക്കറ്റ് വിറ്റത്.
സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രം രാജ്യസഭ നൽകിയാൽ പഞ്ചാബിലെ എം.പിമാരുടെ കാര്യത്തിൽ സംഭവിച്ചത് ഇനിയുമുണ്ടാകുമെന്നും പണം നൽകി ടിക്കറ്റ് നേടിയവരെ പാർട്ടിയിൽ പിടിച്ചുനിർത്താനാവില്ലെന്നും അജയ് മാക്കൻ മുന്നറിയിപ്പ് നൽകി.
പണം വാങ്ങി രാജ്യസഭാ ടിക്കറ്റ് വ്യാപാരം നടത്തിയത് കൊണ്ടാണ് അങ്ങനെ എം.പിമാരായ ഏഴ് രാജ്യസഭാംഗങ്ങൾ ബി.ജെ.പിയിലേക്ക് പോയതെന്നും ഇതിലൂടെ ആം ആദ്മി പാർട്ടി ബി.ജെ.പിയുടെ ബി പാർട്ടി എന്നിടത്തുനിന്ന് എ പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ മൻമോഹൻ സിങ്ങിനെയും ഡൽഹിയിൽ ഷീല ദീക്ഷിത്തിനെയും നേർക്കുനേർ തോൽപിക്കാൻ കഴിയാതിരുന്ന ബി.ജെ.പി തങ്ങൾക്ക് വേണ്ടി ഇറക്കിയ പകരക്കാരനാണ് കെജ്രിവാൾ. ഡൽഹി, ഹരിയാന, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിങ്ങനെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ട് മത്സരം നടക്കുന്നിടത്തേ ആം ആദ്മി പാർട്ടി മത്സരിക്കൂ എന്നും മാക്കൻ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

