ഇന്ത്യയെ കടത്തിണ്ണയിലാക്കി വിദേശത്തുപോകാൻ കോൺഗ്രസിന് യാതൊരു മടിയുമില്ല -യോഗി
text_fieldsവാരാണസി: ദരിദ്രരുടെയും ദലിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും മക്കൾ രാജ്യത്തെ പരമോന്നത സ്ഥാനങ്ങളിൽ എത്തുന്നത് കോൺഗ്രസിന് ദഹിക്കുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു യോഗിയുടെ പരാമർശം.
രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി അവർ നക്‌സലിസവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുകയാണെന്നും യോഗി വിമർശിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യോഗി വിമർശനവുമായി രംഗത്തെത്തിയത്. ദലിതർക്കും ദരിദ്രർക്കും പിന്നാക്കക്കാർക്കും അധഃസ്ഥിതർക്കും എതിരെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്. പാർലമെന്ററി മര്യാദയെ കാറ്റിൽ പറത്തി കോടതിയലക്ഷ്യത്തിന്റെ തലത്തിലേക്ക് രാഹുൽ കൂപ്പുകുത്തിയതിന് രാജ്യം സാക്ഷിയാണെന്നും യോഗി ചൂണ്ടിക്കാട്ടി.
ദരിദ്രരെയും ദലിതരെയും പിന്നാക്കക്കാരെയും അപമാനിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും 1780 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടൽ ചടങ്ങിനും ശേഷം സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ യോഗി പറഞ്ഞു.
‘‘ലോകത്തിലെ ഏറ്റവും ശക്തമായ 20 രാജ്യങ്ങളുടെ ഗ്രൂപ്പായ ജി 20യിൽ ഇന്ത്യ അധ്യക്ഷത വഹിക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നതിന്റെ തെളിവാണ്. രാജ്യം മാത്രമല്ല, ലോകം തന്നെ ഇന്ത്യയുടെ പുതിയ ശക്തിയാണ് കാണുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്’’ -യോഗി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.