ഭാര്യയുടെ വിദേശ ആസ്തി മറച്ചുവെച്ചു: അസം മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി കോൺഗ്രസ്
text_fieldsഅസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ വിദേശത്തെ ആസ്തിവിവരങ്ങൾ മറച്ചതിനെതിരെ കോൺഗ്രസ് നേതൃത്വം. ശർമയുടെ നാമനിർദേശ പത്രിക തള്ളണമെന്നും സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ദുബായിലും അമേരിക്കയിലും ശർമയുടെ കുടുംബത്തിന് അനധികൃത സ്വത്തുക്കളുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പരാതി.
ജൽക്ബാരി മണ്ഡലത്തിലെ ശർമയുടെ എതിർസ്ഥാനാർഥി ബിദിഷ നിയോഗാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ജ്ഞാനേഷ് കുമാറിന് പരാതി നൽകിയത്. സത്യവാങ്മൂലത്തിൽ വിദേശ ആസ്തികളെക്കുറിച്ച് വ്യക്തമാക്കണമെന്ന ചട്ടം ലംഘിച്ചതായും ദുബായ് ലാൻഡ് ഡിപ്പാർടുമെന്റിൽനിന്നുള്ള രേഖകൾ പ്രകാരം റിനികി ഭുയാൻ ശർമയ്ക്ക് ദുബായിലെ അൽ ബർഷ സൗത്തിൽ രണ്ട് വൻകിട സ്വത്തുവകകൾ ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. ദുബായിലെയും യു.എസിലെ വ്യോമിങ്ങിലെയും ഷെൽ കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ശർമയുടെ ഭാര്യയ്ക്ക് യു.എ.ഇ, ഈജിപ്ത്, ആന്റിഗ്വ-ബർബുഡ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്നും അമേരിക്കയിൽ കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള കമ്പനികൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചിരുന്നു.
ഭഗവദ്ഗീത തൊട്ട് സത്യം ചെയ്യാൻ തയാറാണോ എന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ശർമയെ വെല്ലുവിളിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയുടെ വിദേശ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഗൊഗോയ് വ്യക്തമാക്കി. അസമിൽ ഏപ്രിൽ 9നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ കനത്ത വിവാദം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

