Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡന ആരോപണം:...

പീഡന ആരോപണം: പ്രജ്വലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്

text_fields
bookmark_border
പീഡന ആരോപണം: പ്രജ്വലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്
cancel

ബംഗളൂരു: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഹാസൻ എം.പിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്. ഹുബ്ബള്ളി, ഹാസൻ, ബംഗളൂരു എന്നിവിടങ്ങളിൽ സ്ത്രീകളടക്കം നൂറുകണക്കിനു പേർ ധർണ നടത്തി.

ബംഗളൂരുവിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിനു പുറത്ത് മഹിള കോൺഗ്രസ് പ്രസിഡന്റ് അൽകാ ലാംബയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നൂറുകണക്കിന് സ്ത്രീകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രജ്വൽ രേവണ്ണയുടേതായി പുറത്തുവന്ന മൂവായിരത്തോളം വിഡിയോ ദൃശ്യങ്ങൾ രാജ്യത്തെ ഞെട്ടിച്ചതായി അൽകാ ലാംബ പറഞ്ഞു.

ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡയുടെ പൗത്രനായ പ്രജ്വൽ ഹാസനിലെ സ്ഥാനാർഥിയാണ്. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പെ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വിഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹായിച്ചത് ബി.ജെ.പിയാണെന്ന് മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ ആരോപിച്ചു.

പിന്നാലെ, വീട്ടുജോലിക്കാരിയായ 47കാരി പ്രജ്വല്‍ രേവണ്ണക്കും പിതാവ് എച്ച്.ഡി. രേവണ്ണക്കുമെതിരെ പീഡന പരാതി നൽകി. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ജോലിക്ക് ചേര്‍ന്ന് നാലുമാസത്തിന് ശേഷം എച്ച്.ഡി. രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. വീട്ടില്‍ ആറ് വനിത ജോലിക്കാരുണ്ടായിരുന്നു.

രേവണ്ണ ഇവരെ എല്ലായ്‌പ്പോഴും മുറിയിലേക്ക് വിളിപ്പിക്കും. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് സ്റ്റോര്‍റൂമിലേക്ക് അടക്കം വനിത ജോലിക്കാരെ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.

മകന്‍ പ്രജ്വല്‍ വീട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. വീട്ടിലെ പുരുഷ ജോലിക്കാർ വനിത ജോലിക്കാരോട് സൂക്ഷിക്കാൻ മുന്നറിയിപ്പും നൽകിയിരുന്നു.

തന്റെ മകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നതിനാൽ നമ്പര്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.എന്നാല്‍, പ്രചരിക്കുന്ന വിഡിയോകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന് വാദിച്ച് പ്രജ്വലും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജെ.ഡി.എസ് എം.എല്‍.എയായ ശരണ ഗൗഡ കണ്ഡകര്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്ക് കത്തുനല്‍കി. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ആണ് ഹാസനിൽ പ്രജ്വൽ രേവണ്ണയുടെ പ്രധാന എതിരാളി.

നേതാവിന്റെ കത്ത് പുറത്തായി; ബി.ജെ.പിയും പ്രതിക്കൂട്ടിൽ

ബംഗളൂരു: ജെ.ഡി.എസ് എം.പിയും ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വിഡിയോകളെക്കുറിച്ച് പാർട്ടി നേതാക്കള്‍ നേരത്തെ അറിഞ്ഞിട്ടും മൗനം പാലിച്ചതിന്റെ തെളിവുകൾ പുറത്തുവരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തതോടെ ബി.ജെ.പിയും പ്രതിക്കൂട്ടിൽ.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. മൂവായിരത്തോളം വിഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രക്ക് നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇത് ദേശീയതലത്തില്‍ പോലും ബി.ജെ.പിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. കത്ത് കോൺഗ്രസ് നേതാവ് പവൻ ഖേര ‘എക്സി’ൽ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Abuse Caseprajwal revanna
News Summary - Congress demands JD(S) MP Prajwal Revanna’s arrest amid sexual abuse allegations
Next Story