ഇൻഡ്യ സഖ്യത്തിൽ സീറ്റ് ചർച്ചകൾ സജീവം; എത്രയും പെട്ടെന്ന് ധാരണയിലെത്താൻ ശ്രമം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയിൽ സീറ്റ് ചർച്ചകൾ സജീവം. കോൺഗ്രസും സഖ്യത്തിലെ മറ്റുപാർട്ടികളുമായുള്ള സീറ്റ്ധാരണ സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബിഹാറിൽ 10 മുതൽ 12 വരെ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇടതുപാർട്ടികളുമായി ചേർന്നാണ് മത്സരിക്കുന്നതെങ്കിൽ കോൺഗ്രസ് 15 സീറ്റ് വരെ ആവശ്യപ്പെട്ടേക്കും.
ഝാർഖണ്ഡിൽ ആകെയുള്ള 14 സീറ്റുകളിൽ 12 എണ്ണവും വേണമെന്നാണ് കോൺഗ്രസ് നിലപാട്. ഏഴിൽ താഴെ സീറ്റുകളിൽ ഒരിക്കലും തൃപ്തിപ്പെടില്ലെന്നാണ് കോൺഗ്രസ് നിലപാട്. യു.പിയിൽ 40 സീറ്റ് വേണമെന്നാണ് കോൺഗ്രസ് ആവശ്യം. 20 എണ്ണമെങ്കിലും സംസ്ഥാനത്ത് കിട്ടുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. യു.പിയിൽ സമാജ്‍വാദി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണ്. 80 ലോക്സഭ സീറ്റുകളിലാണ് യു.പിയിലുള്ളത്.
പശ്ചിമബംഗാളിൽ ആറ് സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, രണ്ടെണ്ണം നൽകാമെന്നാണ് തൃണമൂൽ നിലപാട്. പക്ഷേ രണ്ട് സീറ്റിൽ തൃപ്തിപ്പെടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ കോൺഗ്രസിന്റെ നാഷണൽ അലൈൻസ് കമിറ്റി പഞ്ചാബിനെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
നാഷണൽ അലൈൻസ് കമിറ്റി രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഡിസംബർ 19ന് ഇൻഡ്യ സഖ്യം യോഗം ചേർന്ന് സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു. തുടർന്ന് ഡിസംബർ 31നകം വിഭജനം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അതിന് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

