'എന്ത് ധരിക്കണമെന്ന് അവർ തീരുമാനിക്കും'; ഹിജാബ് വിലക്കിൽ പ്രതികരണവുമായി കോൺഗ്രസ്
text_fieldsപവൻ ഖേര
ന്യൂഡൽഹി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട വ്യക്തിസ്വാതന്ത്രത്തിനും സ്ത്രീകളുടെ ശാരീരിക സ്വയംനിർണയാവകാശത്തിനും ഉറച്ച പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. എന്ത് വസ്ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം എന്നത് ഓരോ സ്ത്രീയുടെയും മൗലികമായ തിരഞ്ഞെടുപ്പാണെന്നും അതിൽ ഭരണകൂടമോ രാഷ്ട്രീയ-സാമൂഹിക ശക്തികളോ കൈകടത്തുന്നത് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സ്ത്രീകളുടെ വസ്ത്രധാരണത്തെയും സ്വാതന്ത്രത്തെയും ചൊല്ലിയുള്ള രാഷ്ട്രീയ സംവാദങ്ങളും നിയന്ത്രണങ്ങളും രാജ്യത്ത് വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് നിലപാട് കടുപ്പിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, തുല്യത എന്നിവ സംരക്ഷിക്കപ്പെടണം. വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ വിവേചനത്തിനിരയാക്കുന്നതോ അവരുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നതോ അംഗീകരിക്കാനാവില്ലെന്ന് എഐസിസി വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ശാക്തീകരണവും തുല്യതയും വാക്കുകളിൽ ഒതുങ്ങേണ്ടതല്ലെന്നും, സ്വന്തം ശരീരത്തിലും ജീവിതത്തിലും പൂർണമായ തീരുമാനമെടുക്കാനുള്ള അവകാശം സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകൾക്കും തുല്യമായി ലഭിക്കണമെന്നും പാർട്ടി ആവർത്തിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളെച്ചൊല്ലി നിരന്തരം ഉണ്ടാകുന്ന വിവാദങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഒരു വശത്ത് സ്ത്രീ സുരക്ഷയെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ച് സംസാരിക്കുകയും, മറുവശത്ത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. ഹിജാബ് മുതൽ പാശ്ചാത്യ വസ്ത്രങ്ങൾ വരെയുള്ള ഏത് തിരഞ്ഞെടുപ്പും ഒരു വ്യക്തിയുടെ മൗലികമായ അവകാശമാണെന്നും, അതിന്മേൽ സദാചാര പോലീസിംഗ് നടത്താൻ ആർക്കും അധികാരമില്ലെന്നും പാർട്ടി നേതൃത്വം ഓർമിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോടതി വ്യവഹാരങ്ങളെയും രാഷ്ട്രീയ തർക്കങ്ങളെയും മുൻനിർത്തി, വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായി നിയമപരമായ പോരാട്ടങ്ങൾക്ക് പാർട്ടി മുൻഗണന നൽകും. സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും തങ്ങളുടെ വ്യക്തിത്വം തുറന്നുപ്രകടിപ്പിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ ബാധ്യതയെന്നും, ലിംഗസമത്വവും പൗരാവകാശങ്ങളും ഉറപ്പുവരുത്താൻ എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒന്നിച്ച് നിൽക്കണമെന്നും കോൺഗ്രസ് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

