ന്യൂഡൽഹി: കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലെ വലിയ പ്രതിസന്ധിയാണെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഇയൊരു സാഹചര്യത്തിൽ പാർട്ടിക്ക് മുഴുവൻ സമയ നേതാവ് വേണമെന്നും സിബൽ ആവശ്യപ്പെട്ടു. പാർട്ടി പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 22 നേതാക്കൾ വിവാദ കത്തയച്ചതിന് പിന്നാലെയാണ് സിബലിെൻറ പ്രതികരണം.
ഗാന്ധി കുടുംബമടക്കം ആരെയും അവഗണിക്കാനല്ല ഇടക്കാല അധ്യക്ഷക്ക് കത്തയച്ചത്. ഗാന്ധി കുടുംബം കോൺഗ്രസിനായി ഇതുവരെ ചെയ്ത കാര്യങ്ങളെ അഭിനന്ദിക്കുകയാണെന്നും സിബൽ പറഞ്ഞു. പാർട്ടിയെ പുനഃരുദ്ധരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിൽ പങ്കുചേരാനാണ് ആഗ്രഹിക്കുന്നത്. ഇത് പാർട്ടി ഭരണഘടനയോടും കോൺഗ്രസ് പാരമ്പ്യത്തോടുമുള്ള കടമയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിെൻറ അടിസ്ഥാന ആശയങ്ങളെ തന്നെ തകർത്ത സർക്കാറിനെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസിൽ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അയച്ച കത്തിൽ കപിൽ സിബലും ഒപ്പുവെച്ചിരുന്നു. കത്തിനെതിരെ കോൺഗ്രസിൽ കടുത്ത വിമർശനമുയർന്നിരുന്നു.