സാമ്പത്തിക ബാധ്യത മറച്ചുവെച്ചു: അമിത് ഷായുടെ എം.പി സ്ഥാനം റദ്ദാക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ രാജ്യസഭാംഗത്വം തെരഞ്ഞെടുപ്പു കമീഷൻ റദ്ദാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ ചില സാമ്പത്തിക ബാധ്യതകൾ അദ്ദേഹം കാണിച്ചില്ലെന്ന് ജയ്റാം രമേശ് എ.െഎ.സി.സി ഒാഫീസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2017 ആഗസ്റ്റിലാണ് ഗുജറാത്തിൽ നിന്ന് അമിത് ഷാ രാജ്യസഭാംഗമായത്.
അമിത് ഷായുടെ മകൻ ജയ് ഷാക്ക് കുസും ഫിൻസേർവ് എന്ന കമ്പനിയുണ്ട്. ആറു കോടിയിൽ താഴെയാണ് ആസ്തി. ആ സ്വകാര്യ കമ്പനിക്ക് രണ്ടു സഹകരണ ബാങ്കുകളും ഒരു സർക്കാർ സ്ഥാപനവും ചേർന്ന് 97.35 കോടി രൂപയുടെ വായ്പാ സൗകര്യം നൽകി. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാൻ അമിത് ഷായുടെ പേരിൽ രജിസ്റ്റർ ചെയ്ത വസ്തുവകകളാണ് പണയപ്പെടുത്തിയത്. എന്നാൽ, ഇൗ ബാധ്യത രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയപ്പോൾ അമിത് ഷാ സത്യവാങ്മൂലത്തിൽ കാണിച്ചില്ല.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പേട്ടലും ഭാര്യയും ഒാഹരിയുടമകളായ കാലുപൂർ സഹകരണ ബാങ്ക് ജയ് ഷാക്ക് ഉദാരമായി വായ്പ നൽകിയിരുന്നു. സാധാരണമായി വായ്പ തരപ്പെടുത്തുക മാത്രമല്ലചെയ്തത്. കേരന്ദസർക്കാറിെൻറ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ആവർത്തനോർജ വികസന ഏജൻസി (െഎ.ആർ.ഇ.ഡി.എ)യിൽ നിന്ന് 10.35 കോടി രൂപയുടെ വായ്പയും നേടി. ഒരു വൈദഗ്ധ്യവുമില്ലാതിരുന്നിട്ടും മധ്യപ്രദേശിലെ രത്ലം ജില്ലയിൽ കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിനുള്ള കരാർ സമ്പദിച്ചതു വഴിയായിരുന്നു ഇത്.
കുസും ഫിൻസേർവിന് വായ്പ അനുവദിച്ചപ്പോൾ പീയുഷ് ഗോയലായിരുന്നു ബന്ധപ്പെട്ട കേന്ദ്രമന്ത്രി. ഏതെങ്കിലുമൊരു കമ്പനിക്ക് അഞ്ചു കോടിയിൽ കൂടുതൽ വായ്പ അനുവദിക്കാൻ ഇൗ വികസന ഏജൻസിക്ക് അനുമതിയില്ല. ചട്ടം പീയുഷ് ഗോയൽ കാറ്റിൽ പറത്തി. 97 കോടി രൂപയുടെ വായ്പ ആറു കോടി പോലും ആസ്തിയില്ലാത്ത സ്ഥാപനത്തിന് എങ്ങനെ ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവരിക്കണമെന്ന് ജയ്റാം രമേശ് ആവശ്യപ്പെട്ടു. അമിത്ഷായുടെ എം.പി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കുമെന്ന് ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.