ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കും -അശോക് ഗെഹ്ലോട്ട്
text_fieldsന്യൂഡൽഹി: നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർക്കുമേൽ സമ്മർദം മുറുക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വേണ്ടിവന്നാൽ രാഷ്ട്രപതിയെ നേരിട്ടു സമീപിക്കാനോ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിക്കാനോ മടിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ ആവശ്യപ്പെട്ട പ്രകാരം നിയമസഭ സമ്മേളനം വിളിക്കുന്നതിെൻറ അജണ്ട പുതുക്കി നൽകിയശേഷം വിളിച്ച കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ സമ്മേളനം വിളിക്കണമെന്നാണ് മന്ത്രിസഭാ യോഗം പുതുതായി ശിപാർശ ചെയ്തത്. വിശ്വാസ വോട്ടെടുപ്പിൽ കേന്ദ്രീകരിച്ചുനിൽക്കുന്നതല്ല അജണ്ട.
വിശ്വാസ വോട്ട് തേടാനുള്ള നീക്കം അട്ടിമറിക്കാനാണ് ഗവർണർ മുഖേന ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൂടുതൽ ദിവസങ്ങൾ ഹോട്ടലിൽ തങ്ങേണ്ടി വന്നാലും ഐക്യദാർഢ്യത്തോടെ മുന്നോട്ടു പോകണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. അതേസമയം, നിയമസഭ സമ്മേളനം വിളിക്കാൻ 21 ദിവസം മുമ്പ് നോട്ടീസ് നൽകുന്നതാണ് രീതിയെന്ന് ഗവർണർ പ്രസ്താവനയിൽ വിശദീകരിച്ചു. എന്നാണ് സമ്മേളനം ചേരേണ്ടതെന്ന് മന്ത്രിസഭ യോഗത്തിെൻറ കുറിപ്പിൽ പറയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പലവട്ടം ആവശ്യപ്പെട്ടിട്ടും നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർ കൽരാജ് മിശ്ര തയാറാകാതെ വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്ന കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞദിവസം രാജ്ഭവനിൽ കുത്തിയിരിപ്പു സത്യഗ്രഹം നടത്തിയിരുന്നു. ഇതേതുടർന്ന് ഗവർണർ വഴങ്ങി. സമ്മേളന അജണ്ട പുതുക്കി നൽകാൻ മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയ്തു. സചിൻ പൈലറ്റിനെയും മറ്റും അയോഗ്യരാക്കുന്ന വിഷയം സുപ്രീംകോടതി മുമ്പാകെ നിൽക്കുന്നതിനാലാണ് അജണ്ട പുതുക്കണമെന്ന ആവശ്യം.
ഇതിനിടെ, കോവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ്ര കട്ടാരിയയുടെ നേതൃത്വത്തിൽ ബി.ജെ.പി സംഘവും ഗവർണറെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.