മമതക്ക് 'കോവിഡ് കെട്ടിപിടിത്തം' നൽകുമെന്ന പരാമർശം: അനുപം ഹസ്രക്കെതിരെ കേസെടുത്തു
text_fieldsകൊൽക്കത്ത: തനിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ആദ്യം പോയി മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപിടിക്കുമെന്ന് പരാമർശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തു.
വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമർശമാണെന്നും പകർച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസിെൻറ അഭയാർഥി സെൽ സിലിഗുരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ്.
ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിൽ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിവാദ പ്രസ്താവന നടത്തിയത്.
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തത്.എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പ്രവര്‍ത്തകര്‍ കോവിഡിനേക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമാണ് പ്രതികരിച്ചത്.
കോവിഡ് ബാധിക്കുകയാണെങ്കിൽ താൻ പോയി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നും അവർക്ക് രോഗം വന്നാൽ മാത്രമേ ഈ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകൂ എന്നുമാണ് ഹസ്ര പറഞ്ഞത്.
രോഗബാധിതരോട് മമത സർക്കർ നിര്‍ദയമായാണ് പെരുമാറുന്നതെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നും ഹസ്ര ആരോപിച്ചിരുന്നു.
ഹസ്രയുടെ വിവാദ പരാമർശത്തോട് ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.