'പാത്രവും സ്പൂണുമായി ജന്തർ മന്ദറിലേക്ക് വരിക'; പ്രതിഷേധവുമായി നാളെ വീണ്ടും സി.ജെ.പി തെരുവിൽ
text_fieldsഅഭിജീത് ദിപ്കെ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്ദറിൽ നാളെ വീണ്ടും പ്രതിഷേധം. 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ കൈകളിൽ പാത്രങ്ങളും സ്പൂണുകളുമായി വരണമെന്ന് സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് നടക്കുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചതായി സംഘാടകർ അറിയിച്ചു. കോവിഡ് സമയത്ത് ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിൽ ഇരുന്ന് പാത്രങ്ങൾ കൊട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനെ പരിഹസിച്ചാണ് പ്രക്ഷോഭകർ ഈ സമരരീതി സ്വീകരിക്കുന്നത്.
നാളെ നടക്കുന്ന സമരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അഭിജീത് ദിപ്കെ സമരക്കാരോട് പാത്രവും സ്പൂണുമായി എത്താൻ ആവശ്യപ്പെട്ടത്. 'നാളെ ഉച്ചക്ക് ഒന്നിന് ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എല്ലാ 'കോക്രോച്ചുകളും' തങ്ങളുടെ കൈകളിൽ ഒരു പ്ലേറ്റും സ്പൂണും കരുതണം. ബാക്കി കഥ എന്താണെന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ,' - ദിപ്കെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി നടത്തുന്ന രണ്ടാമത്തെ വലിയ പ്രതിഷേധമാണിത്. ഇതിന് മുമ്പ് ജൂൺ 6നും ഇവർ ജന്തർ മന്തറിൽ പ്രതിഷേധിച്ചിരുന്നു. പൂനെ, ലഖ്‌നൗ, ബംഗളൂരു, ഹൈദരാബാദ്, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിലെ വിജയകരമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് സമരക്കാർ വീണ്ടും ഡൽഹിയിൽ കേന്ദ്രീകരിക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർ മന്തിറിൽ രണ്ടാം പ്രതിഷേധം ജൂൺ 20ന് നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ആവശ്യം ദിപ്കെ ആവർത്തിക്കുകയും ചെയ്തു. സർക്കാർ വിദ്യാഭ്യാസ സമ്പ്രദായത്തെ കൈകാര്യം ചെയ്യുന്ന രീതികൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താനാണ് സംഘടനയുടെ നീക്കം. പരീക്ഷാ രംഗത്തെ പ്രതിസന്ധികൾ ചെറുപ്പക്കാരായ വിദ്യാർഥികളുടെ ജീവിതത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമ്പോൾ രാഷ്ട്രത്തിന്റെ ഭാവിക്കാണ് ഭീഷണി ഉയരുന്നതെന്ന് കത്തിൽ ദിപ്കെ വിശദമാക്കി. 11 വിദ്യാർഥികളാണ് ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുനഃപരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണ് വിദ്യാർഥികൾക്ക് താങ്ങാനാകാതെ വരുന്നതെന്ന് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ തകർച്ചക്കും ലക്ഷക്കണക്കിന് കുട്ടികളുടെ ജീവനും സർക്കാർ മറുപടി പറയണമെന്നും ധർമ്മേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നേതൃത്വത്തെ മാറ്റിനിർത്തുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് ഉത്തരവാദിത്തബോധമാണ് കാണിക്കുന്നതെന്നും സി.ജെ.പി വ്യക്തമാക്കി.കോടതി പരാമർശങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഒരു പരിഹാസ പേജായി ആരംഭിച്ച്, പിന്നീട് രാജ്യത്തെ തൊഴിലില്ലായ്മക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ശബ്ദമുയർത്തുന്ന വലിയൊരു യുവജന പ്രസ്ഥാനമായി മാറിയ സംഘടനയാണ് കോക്രോച്ച് ജനതാ പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

