കെ.എം. ജോസഫിന്റെ നിയമനം: കൊളീജിയം തീരുമാനം പിന്നീട്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്ന കാര്യത്തിലെ തീരുമാനം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം നീട്ടിവെച്ചു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർകൂടി അടങ്ങിയ കൊളീജിയമാണ് തീരുമാനം നീട്ടിയതെന്ന് സുപ്രീംകോടതി അറിയിച്ചു.
കൽക്കത്ത, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രപ്രദേശ് ഹൈകോടതികളിൽനിന്നുള്ള ജഡ്ജിമാർക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന കാര്യവും കൊളീജിയം യോഗത്തിെൻറ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന വസ്തുതകൂടി പരിഗണിച്ചാണ് രണ്ടാമത്തെ വിഷയം ചർച്ച ചെയ്യുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുമെന്ന് കൊളീജിയം അംഗവും സുപ്രീംകോടതിയിലെ മലയാളി ജഡ്ജിയുമായ ജസ്റ്റിസ് കുര്യന് ജോസഫ് വ്യക്തമാക്കിയിരുന്നു. ശിപാർശ മടക്കി അയച്ച കേന്ദ്ര സര്‍ക്കാറിന് അതാവർത്തിക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് മറുപടി നല്‍കുമെന്നുംഅദ്ദേഹം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിറകെയാണ് തീരുമാനം കൊളീജിയം മാറ്റിവെച്ചത്. ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ഏകകണ്ഠമായി ശിപാര്‍ശ ചെയ്തത്. ശിപാർശ ഏറെ താമസിപ്പിക്കുന്നതിൽ വ്യാപകമായ പരാതിയുയർന്നപ്പോൾ ഇന്ദു മൽഹോത്രയെ മാത്രം അംഗീകരിച്ച് കേന്ദ്രം ജസ്റ്റിസ് ജോസഫിനെ തള്ളുകയായിരുന്നു.
ഒരു മലയാളിയെകൂടി സുപ്രീംകോടതി ജഡ്ജിയാക്കിയാൽ പ്രാദേശിക പ്രാതിനിധ്യത്തിൻറ സന്തുലനമില്ലാതാകും, സീനിയോരിറ്റിയിൽ പുറകിലാണ് തുടങ്ങിയ വാദങ്ങളുന്നയിച്ചാണ് ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കുന്നത് പുനഃപരിേശാധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ജഡ്ജിമാരുടെ അഖിലേന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ 42ാം സ്ഥാനത്തുള്ള ജസ്റ്റിസ് കെ.എം. ജോസഫ് ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയിൽ 11ാം സ്ഥാനത്താണെന്നും മറ്റു പല ഹൈകോടതികളിലും ജസ്റ്റിസ് ജോസഫിന് മുകളിലുള്ളവരുണ്ടെന്ന തടസ്സവാദവും കേന്ദ്രം നിരത്തിയിരുന്നു.
പ്രാതിനിധ്യക്കുറവിനുള്ള മറുപടി എന്ന നിലക്കുകൂടിയാണ് ബുധനാഴ്ച ജസ്റ്റിസ് ജോസഫിെൻറ വിഷയത്തോടൊപ്പം കൽക്കത്ത, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രപ്രദേശ്, ഹൈകോടതികളിൽനിന്നുള്ള ജഡ്ജിമാർക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന കാര്യവും കൊളീജിയം പരിഗണിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ഇൗയാഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ചേരുന്ന കൊളീജിയത്തിെൻറ അടുത്ത യോഗത്തിൽ തീരുമാനമെടുക്കാമെന്ന ഏകകണ്ഠമായ ധാരണയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് കെ.എം. ജോസഫിെൻറ കാര്യത്തിലുള്ള തീരുമാനം മാറ്റിവെച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അതിനിടെ, ബുധനാഴ്ച കൊളീജിയം യോഗം നടക്കുന്ന സമയത്ത് നിയമമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ പ്രസ്താവനയിൽ പേര് തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടിയെ ആവർത്തിച്ച് ന്യായീകരിച്ചു. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ മോദി സർക്കാറിെൻറ നടപടി റദ്ദാക്കിയതിലുള്ള വിരോധമാണ് ജസ്റ്റിസ് ജോസഫിനോട് തീർക്കുന്നതെന്ന ആരോപണം ശരിയല്ലെന്നും പ്രസാദ് വ്യക്തമാക്കി. മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അടക്കമുള്ളവർ ജസ്റ്റിസ് ജോസഫിനായി രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു നിയമമന്ത്രിയുടെ ഇൗ പ്രസ്താവന.
തിരിച്ചയച്ച ശിപാർശ കൊളീജിയം ഏകകണ്ഠമായി ഒരിക്കൽകൂടി സമർപ്പിച്ചാൽ ജസ്റ്റിസ് കെ.എം. ജോസഫിനെ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി ജഡ്ജിയാക്കേണ്ടിവരും. ഏകകണ്ഠമല്ല രണ്ടാമത്തെ ശിപാർശയെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിന് കൈകഴുകാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.