കോക്രോച്ച് ജനതാ പാർട്ടി യുവാക്കൾക്കിടയിലെ മോദി തരംഗം കുറച്ചിട്ടില്ല: ഹരിയാന മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി യുവാക്കൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറച്ചിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി. ന്യൂഡൽഹിയിൽ വുമൺ ജേണലിസ്റ്റ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിച്ച മാധ്യമ സംവാദത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ഓൺലൈൻ കൂട്ടായ്മയുടെ ആയുസ്സിനെ ചോദ്യം ചെയ്ത സൈനി “ഒരു പാറ്റയുടെ ആയുസ്സ് എത്രയാണ്?'' എന്നും പരിഹസിച്ചു.
2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന "ഭരണഘടന അപകടത്തിൽ" എന്ന വ്യാജ പ്രചാരണത്തിന് സമാനമാണ് ഈ പുതിയ ഓൺലൈൻ സ്പൂഫ് മൂവ്‌മെന്റ് എന്നും സൈനി ആരോപിച്ചു. രാജ്യത്തെ ജെൻസി യുവാക്കൾക്ക് മോദി സർക്കാരിനോട് വിയോജിപ്പോ നിരാശയോ ഇല്ലെന്നും അവർ ഇപ്പോഴും പ്രധാനമന്ത്രിയെ ശക്തമായി പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സോഷ്യൽ മീഡിയയിലെ തരംഗം താൽക്കാലിക മാത്രമാണെന്നും യഥാർത്ഥ രാഷ്ട്രീയ പിന്തുണ മോദിക്കൊപ്പമാണെന്നും അദ്ദേഹം ആവർത്തിക്കുന്നു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി തന്നെയായിരിക്കും ഭാരതീയ ജനതാ പാർട്ടിയുടെ മുഖമെന്നും സൈനി സ്ഥിരീകരിച്ചു.
ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റായ അഭിജീത് ദിപ്കെ പരിഹാസ പ്രസ്ഥാനമായി തുടങ്ങിയതാണ് സി.ജെ.പി. രാജ്യത്തെ തൊഴിലില്ലാത്ത, വ്യവസ്ഥിതിയെ വിമർശിക്കുന്ന യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകളോടും പരാദങ്ങളോടും' ഉപമിച്ചതിന് പിന്നാലെയാണ് ഈ ഡിജിറ്റൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ആ വിശേഷണത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി യുവാക്കൾ സ്വയം 'പാറ്റകൾ' എന്ന് വിളിച്ച് ഈ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച ഈ പേജ് വെറും മൂന്ന് ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുകയും ദിവസങ്ങൾക്കുള്ളിൽ 2.2 കോടിയിലധികം ഫോളോവേഴ്‌സിനെ നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് സി.ജെ.പിക്ക് ഉണ്ടായിരുന്നു. സി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലുകൾ വലിയ ജനപ്രീതിക്ക് പിന്നാലെ താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

