പ്രതിഷേധക്കാരായ സ്ത്രീകളെ നേരിടാൻ കോബ്ര ബറ്റാലിയനുകൾക്ക് പ്രത്യേക പരിശീലനം; മണിപ്പൂരിൽ സുരക്ഷ ശക്തമാക്കുന്നു
text_fieldsമണിപ്പൂർ: മണിപ്പൂരിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ട സി.ആർ.പി.എഫിന്റെ പ്രത്യേക കോബ്ര യൂണിറ്റുകൾക്ക് മെയ് മാസത്തിൽ വിന്യാസത്തിന് മുൻപായി 'ജെൻഡർ സെൻസിറ്റൈസേഷൻ' (ലിംഗാധിഷ്ഠിത സംവേദനക്ഷമത) പരിശീലനം നൽകിയതായി റിപ്പോർട്ടുകൾ. കുക്കി-മെയ്തി, കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ റോഡുകൾ തടഞ്ഞ് സൈന്യത്തിന്റെയും സുരക്ഷാ സേനയുടെയും നീക്കങ്ങൾ തടസ്സപ്പെടുത്താൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രത്യേക പരിശീലനം സർക്കാർ ഉറപ്പാക്കിയത്.
നേരത്തെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമായി പരിശീലനം ലഭിച്ചവരായിരുന്നു ഈ കോബ്ര ബറ്റാലിയനുകൾ. മാർച്ച് 31-ന് ഇന്ത്യയെ 'നക്സൽ വിമുക്ത'മായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഈ സേനയെ ആദ്യമായി അത്തരം മേഖലകൾക്ക് പുറത്ത് മണിപ്പൂരിലെ ആഭ്യന്തര കലാപങ്ങളെ നേരിടാൻ വിന്യസിച്ചത്. പ്രതിഷേധക്കാർ, വിശേഷിച്ചും സ്ത്രീകൾ റോഡുകൾ തടസ്സപ്പെടുത്തി സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലാണ് ഈ പരിശീലന പരിപാടികൾ പ്രധാനമായും ഊന്നൽ നൽകിയത്. മണിപ്പൂരിലും അസമിലുമായിട്ടായിരുന്നു ഇവർക്കുള്ള ഈ പ്രത്യേക പരിശീലനം സംഘടിപ്പിച്ചത്.
ആസൂത്രിതമായ സുരക്ഷാ പ്രവർത്തനങ്ങൾക്കിടയിൽ അനിഷ്ട സംഭവങ്ങളോ അല്ലെങ്കിൽ സൈന്യത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളോ ഉണ്ടാകാതിരിക്കാൻ ഇത്തരം പരിശീലനങ്ങൾ അനിവാര്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മണിപ്പൂരിലെ വിവിധ ജില്ലകളിൽ പ്രതിഷേധക്കാരായ സ്ത്രീകൾ റോഡുകൾ തടയുകയും തടഞ്ഞുവെച്ച വിമതരെ വിട്ടയക്കാൻ സുരക്ഷാ സേനയെ നിർബന്ധിതരാക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം ഘട്ടങ്ങളിൽ വളരെ വിവേകപൂർവ്വം പെരുമാറാൻ സേനക്ക് കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
കൂടാതെ, മണിപ്പൂരിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നൂറിലധികം ബുള്ളറ്റ് പ്രൂഫ് ക്വിക്ക് റെസ്‌പോൺസ് ടീം വാഹനങ്ങളും സർക്കാർ അവിടെ എത്തിച്ചിട്ടുണ്ട്. മണിപ്പൂരിലെ സംഘർഷ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ വാഹനങ്ങളിൽ മാത്രമാണ് ഉദ്യോഗസ്ഥരോട് സഞ്ചരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. സുരക്ഷാ നടപടിക്രമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രം വിന്യാസം നടത്താൻ സി.ആർ.പി.എഫ് മേധാവികൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

