സഹകരണ മന്ത്രാലയം: എതിർപ്പുമായി ശരദ്പവാർ മോദിയെ കണ്ടു
text_fieldsന്യൂഡൽഹി: എൻ.സി.പി നേതാവ് ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. അമിത് ഷായുടെ കീഴിൽ കേന്ദ്ര സർക്കാർ തുടങ്ങിയ സഹകരണ മന്ത്രാലയത്തോടുള്ള വിയോജിപ്പ് ശരദ് പവാർ മോദിയെ അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ കർഷകരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ വിഷയമായി.
പുതിയ സഹകരണ മന്ത്രാലയം സൃഷ്ടിക്കുന്ന ആശങ്കകൾ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് പവാർ കത്തുമെഴുതി. സഹകരണ ബാങ്കിങ് മേഖല സംസ്ഥാന വിഷയമാണെന്നും ഏതെങ്കിലും തരത്തിൽ കേന്ദ്ര സർക്കാർ ഇതിൽ ഇടപെട്ടാൽ അത് ഭരണഘടനാ ലംഘനമാകുമെന്നും പവാർ ഒാർമിപ്പിച്ചു. ഏറെ നാളായി നടക്കാൻ ആഗ്രഹിച്ച കൂടിക്കാഴ്ചയാണിതെന്ന് എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു.
പാർലമെൻറിെൻറ വർഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പവാർ മോദിയെ കണ്ടത്. ശിവസേനയുമായുള്ള കോൺഗ്രസ്-എൻ.സി.പി സഖ്യത്തിൽ അസ്വാരസ്യമുണ്ടെന്ന വാർത്തകൾക്കിടയിൽകൂടിയായിരുന്നു ഇൗ ചർച്ച. എന്നാൽ, ഇൗ ദിശയിൽ ചർച്ചയെക്കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ച മറ്റ് ഉൗഹങ്ങൾ നവാബ് മാലിക് തള്ളിക്കളഞ്ഞു.
കേന്ദ്രമന്ത്രിസഭ വികസനത്തോടൊപ്പം പുതിയ സഹകരണ മന്ത്രാലയം ഉണ്ടാക്കിയേപ്പാൾ തന്നെ ശരദ്പവാർ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. സഹകരണ മേഖല ശക്തമായ മഹാരാഷ്ട്രയിൽ സഹകരണ ബാങ്കിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങൾ നിയമസഭയിലാണ് ഉണ്ടാക്കിയതെന്നും ഇതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും പവാർ വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് ''രാജ്യസഭ എം.പി ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു'' എന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് ട്വീറ്റ് ചെയ്തു. ശരദ് പവാറിനൊപ്പം കോൺഗ്രസ് ഇതര പ്രതിപക്ഷ യോഗത്തിൽ പെങ്കടുത്ത പ്രശാന്ത് കിഷോർ സോണിയ ഗാന്ധിയെയും രാഹുലിനെയും പ്രിയങ്കയെയും കണ്ടപ്പോൾ ശരദ് പവാർ അടുത്ത രാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, പവാർ അക്കാര്യം നിഷേധിച്ചിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പവാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.