വില നിർണയത്തിന് പുതിയ മാനദണ്ഡം; പ്രകൃതിവാതക വില കുറയും
text_fieldsന്യൂഡൽഹി: പ്രകൃതിവാതക വില നിർണയിക്കാനുള്ള പുതിയ മാനദണ്ഡത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിനായി 2014ലെ വില നിയന്ത്രണ നയത്തിൽ ഭേദഗതി വരുത്തി.
ഇതുവരെ ലോകത്തെ നാലു പ്രമുഖ ഗ്യാസ് ഉൽപാദന കേന്ദ്രങ്ങളിലെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കിയാണ് വില നിർണയിച്ചിരുന്നത്. ഇത് മാറ്റി ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ വിലയെ അടിസ്ഥാനമാക്കി വില നിശ്ചയിക്കും. ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതി വാതക വില. ഇതോടെ പൈപ്പ് വഴി ലഭ്യമാക്കുന്ന പ്രകൃതി വാതകത്തിന്റെയും സി.എൻ.ജിയുടെയും വില കുറയും.
മാർക്കറ്റ് ഘടകങ്ങൾക്ക് അനുസരിച്ച് പ്രകൃതി വാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി. പി.എൻ.ജി (പൈപ്പ് വഴിയുള്ള പ്രകൃതി വാതകം) വില പത്തു ശതമാനം വരെ കുറയാൻ പുതിയ മാനദണ്ഡം സഹയിക്കുമെന്ന് സർക്കാർ അറിയിച്ചു. പുതിയ തീരുമാനം ശനിയാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
അടിസ്ഥാനവിലയായി നാലു ഡോളറും കൂടിയ വിലയായി 6.5 ഡോളറും (ഒരു ബ്രിട്ടിഷ് തെർമൽ യൂണിറ്റിന്) നിശ്ചയിച്ചു. രാജ്യാന്തര തലത്തിൽ എത്ര വില കൂടിയാലും ഈ തറവിലയുടെയും മേൽത്തട്ട് വിലയുടെയും അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയിലെ ആഭ്യന്തര പ്രകൃതി വാതക വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.