Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം: മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, വീടുകളിൽ വെള്ളം കയറി; അതീവ ജാഗ്രത

text_fields
bookmark_border
traffic jam
cancel
camera_alt

ഗതാഗതക്കുരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ, ദോഡ ജില്ലകളിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ തുടർച്ചയായ മേഘവിസ്‌ഫോടനങ്ങൾ വലിയ നാശനഷ്ടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമായി. മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയെത്തുടർന്ന് റോഡുകളിലേക്ക് മലവെള്ളവും മണ്ണിടിച്ചിലും ഇരച്ചെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കി. സംഭവത്തെത്തുടർന്ന് ഇരു ജില്ലകളിലും ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. അടുത്ത ദിവസങ്ങളിലും ജാഗ്രത പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ തുടങ്ങിയ കനത്ത മഴ ഒരു മണിക്കൂറോളം തുടർന്നു. ഇതിനിടയിലാണ് ദോഡ ജില്ലയിലെ താത്രി, കിഷ്ത്വാറിലെ ദ്രാബ്ശാല, സർതാൽ എന്നീ മേഖലകളിൽ മേഘവിസ്‌ഫോടനങ്ങൾ ഉണ്ടായത്. ഈ പ്രകൃതിക്ഷോഭത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, താത്രി പ്രദേശത്ത് റോഡിലൂടെ ഒഴുകിയ മണ്ണും കല്ലും വാഹനങ്ങളെ പൂർണ്ണമായും മൂടിയ നിലയിലായിരുന്നു. നിരവധി വീടുകളിലേക്ക് ചെളിയും വെള്ളവും ഇരച്ചുകയറി.

ബടോട്ട്-ദോഡ-കിഷ്ത്വാർ ദേശീയ പാതയിൽ ഉണ്ടായ ഗതാഗത തടസ്സം മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ സാധിച്ചെങ്കിലും, താത്രി-ദ്രാബ്ശാല റോഡിലെ മാച്ചിപാം, സരൂർ മേഖലകളിൽ രാത്രി വൈകിയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. മദ്രസക്ക് നേരെയുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിദ്യാർഥികളെ സന്നദ്ധപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനും അവർ മുൻകൈ എടുത്തു.

കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ജില്ലയിൽ മേഘവിസ്‌ഫോടനങ്ങൾ പതിവാണെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ പറഞ്ഞു. മഴക്കാലത്ത് ജലാശയങ്ങളിൽ നിന്നും തോടുകളിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റവന്യൂ, പൊതുമരാമത്ത്, ആരോഗ്യവകുപ്പ് തുടങ്ങി എല്ലാ പ്രധാന വകുപ്പുകളെയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ തഹസിൽദാർമാർക്ക് കർശന നിർദേശമുണ്ട്.

സ്ഥിതിഗതികൾ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നേരിട്ട് നിരീക്ഷിച്ചുവരികയാണ്. കിഷ്ത്വാർ, ദോഡ ഡെപ്യൂട്ടി കമ്മീഷണർമാരുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. റോഡുകൾ, ദേശീയ പാതകൾ, ജലവിതരണ പൈപ്പ്‌ലൈനുകൾ എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കാൻ അദ്ദേഹം നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ടീമുകളെയും ഫീൽഡ് സ്റ്റാഫുകളെയും സജ്ജമാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideJammu and KashmircloudburstNatural disasterTraffic Jam
News Summary - Cloudbursts put 2 Jammu and Kashmir districts on alert
Next Story