ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ അസ്വാഭാവിക മരണത്തിൽ ഭർത്താവും കോൺഗ്രസ് എം.പിയുമായ ശശി തരൂരിനെ പ്രതിയാക്കി ഡൽഹി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുനന്ദ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വിധം ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
3,000 പേജ് വരുന്ന കുറ്റപത്രം തിങ്കളാഴ്ചയാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്ര സിങ് മുമ്പാകെ സമർപ്പിച്ചത്. സുനന്ദയുടെ മരണവുമായി ബന്ധെപ്പട്ട കുറ്റപത്രത്തിലെ ഏക പ്രതിയാണ് ശശി തരൂർ. പ്രതിയെന്ന നിലയിൽ തരൂരിനെ കോടതിയിലേക്ക് വിളിച്ചു വരുത്തണമെന്ന് പൊലീസ് ആവശ്യെപ്പട്ടു. കുറ്റപത്രം ഇൗ മാസം 23ന് കോടതി പരിഗണിക്കും.
ഇന്ത്യൻ ശിക്ഷ നിയമം 306 (ആത്മഹത്യ പ്രേരണ), 498-എ (ഭാര്യയോട് ക്രൂരമായി പെരുമാറുക) എന്നീ വകുപ്പുകളാണ് 62കാരനായ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. എന്നാൽ, അതിനുതക്ക തെളിവുകൾ പൊലീസിെൻറ പക്കലുണ്ടോ എന്ന് വ്യക്തമല്ല. ആത്മഹത്യ കുറിപ്പോ, ഉറ്റ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയോ ഇല്ല.
നാലു വർഷത്തിലധികമായി ദുരൂഹത അവശേഷിപ്പിക്കുന്ന സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾക്കൊടുവിലാണ് പൊലീസിെൻറ കുറ്റപത്രം. തരൂർ കേന്ദ്രമന്ത്രിയായിരിക്കേ, 2014 ജനുവരി 17നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലായ ലീല പാലസിലെ മുറിയിൽ സുനന്ദ പുഷ്കറെ (51) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന കുറ്റപത്രം വൈദ്യശാസ്ത്ര, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറഞ്ഞു.