ഒന്നാംക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽ കുത്തേറ്റു; ആറാംക്ലാസ് വിദ്യാർഥിനിക്കായി തിരച്ചിൽ
text_fieldsലക്നോ: സ്കൂളിലെ ടോയ് ലെറ്റിൽ വെച്ച് ഒന്നാം ക്ളാസ് വിദ്യാർഥിക്ക് കുത്തേറ്റു. ത്രിവേണി നഗറിലെ ബ്രൈറ്റ്നഗർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഏഴ് വയസ്സുകാരനായ ഹൃതിക് ശർമയെ അതേ സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിനിയാണ് മൂർച്ഛയുള്ള ആയുധം കൊണ്ട് കുത്തിയതെന്നാണ് ആരോപണം. നെറ്റിയിലും വയറിനും ഗുരുതരമായ പരിക്കേറ്റ വിദ്യാർഥി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച സ്കൂളിലെ രാവിലെ അസംബ്ളി കഴിഞ്ഞതിനു ശേഷമാണ് സ്കൂൾ ഇൻ ചാർജ് ടോയ് ലെറ്റിൽ രക്തം വാർന്ന നിലയിൽ ഹൃതിക് തറയിൽ കിടക്കുന്നത് കണ്ടത്. ടോയ് ലെറ്റിൽ നിന്നും ആരോ മുട്ടുന്നത് കേട്ട് ഇദ്ദേഹം വാതിൽ തുറന്നപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന ഹൃത്വികിനെ കണ്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രോമ കെയർ യൂണിറ്റിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് വിദ്യാർഥി.
ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഹൃതിക്കിനെ പെൺകുട്ടി വിളിച്ചുകൊണ്ടുപോയത്. ടോയ് ലെറ്റിൽ കയറി വാപൊത്തിപ്പിച്ച് നെറ്റിയിലും വയറ്റത്തും കുത്തുകയായിരുന്നു എന്നാണ് മൊഴി. വിദ്യാർഥിനി പിന്നീട് പുറത്തുനിന്നും വാതിലടച്ചതിന് ശേഷമാണ് പോയത്. എന്നാൽ കൃത്യം ചെയ്തതാരെന്ന് ഇനിയും വ്യക്തമായിട്ടില്ല.
അതേ സമയം, സ്കൂൾ അധികൃതർ സംഭവം മൂടിവെക്കാൻ ശ്രമിച്ചുവെന്നും ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചതെന്നും ആരോപണമുണ്ട്. വിദ്യാർഥിയുടെ ജീവൻ രക്ഷിക്കുന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.