സേലത്ത് സംഘർഷം: അംബേദ്കർ പ്രതിമയുടെ തർക്കം അക്രമാസക്തമായി; അഞ്ചുപേർക്ക് പരിക്ക്
text_fieldsസേലം: സേലത്തിന് സമീപമുള്ള ഓടിയത്തൂർ ഗ്രാമത്തിൽ ബി.ആർ. അംബേദ്കറിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമാസക്തമായി. പ്രതിമയെ ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കല്ലേറുണ്ടാവുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് ലാത്തിവീശേണ്ടി വന്നു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പുതുതായി സ്ഥാപിച്ച അംബേദ്കർ പ്രതിമയുടെ ഇരിപ്പിട രീതിയെ (ഒരു കാൽ മറ്റേ കാലിനുമേൽ വെച്ചുള്ള ഇരിപ്പ്) ഒരു വിഭാഗം നാട്ടുകാർ ശക്തമായി എതിർത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷ സാധ്യതയുണ്ടെന്ന് കണ്ടതോടെ റവന്യൂ അധികൃതർ സ്ഥലത്തെത്തുകയും അടിയന്തരമായി പ്രതിമ ഷീറ്റുകൾ കൊണ്ട് മറയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രതിമ മറച്ച നടപടിയെ എതിർത്തുകൊണ്ട് മറ്റൊരു വിഭാഗം സ്ഥലത്തെത്തുകയും മറച്ചിരുന്ന ഷീറ്റുകൾ ബലമായി നീക്കം ചെയ്യുകയുമായിരുന്നു. ഇത് വീണ്ടും സംഘർഷത്തിന് വഴിവെച്ചു. സർക്കാർ അധികൃതർ വീണ്ടും സ്ഥലത്തെത്തി പ്രതിമ മറയ്ക്കാൻ ശ്രമിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം കൈവിട്ടുപോയതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ലാത്തിചാർജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
അപ്രതീക്ഷിതമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അഞ്ചുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഗ്രാമത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

