യു.പി സംഘർഷം: 80 പേർ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഒരാളുടെ മരണത്തിനും വ്യാപക അക്രമത്തിനും വഴിവെച്ച സംഘർഷത്തിന് ഞായറാഴ്ചയോടെ അയവുവന്നിട്ടുണ്ട്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പശ്ചിമ യു.പിയിൽ ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിശാനിയമം തുടരുകയാണ്.
ന്യൂനപക്ഷ സമുദായം തിങ്ങിത്താമസിക്കുന്ന ബദ്ദു നഗർ ഗ്രാമത്തിൽ റിപ്പബ്ലിക് ദിനത്തിൽ രാവിലെ ദേശീയ പതാക ഉയർത്താനായി ഒരുക്കിയ ചടങ്ങിനിടെയാണ് സംഘർഷം. പതാക ഉയർത്താൻ കൊടിമരം സ്ഥാപിച്ച് റോഡിൽ കസേര നിരത്തി നാട്ടുകാർ പരിപാടി ആരംഭിക്കാനിരിക്കെ, പ്രകോപനം സൃഷ്ടിച്ച് ബൈക്ക് റാലിയുമായി എത്തിയ സംഘമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപതാകയും കാവിപ്പതാകയും വഹിച്ച് എത്തിയവർ വഴിയിലെ കസേരകൾ മാറ്റണമെന്ന് വാശിപിടിക്കുകയും ഇത് വാക്തർക്കത്തിലും തുടർന്ന് സംഘർഷത്തിലും കലാശിക്കുകയുമായിരുന്നു.
പതാക ഉയർത്തിക്കഴിഞ്ഞാൽ സ്ഥലം ഒഴിവാക്കിനൽകാമെന്ന് പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. വാക്കേറ്റം സംഘട്ടനത്തിന് വഴിമാറിയതോടെ കലാപം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ഇതിനിടെയാണ് സമീപ ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ച് ദേശീയ പതാക ഉയർത്താൻപോലും അനുവദിക്കാത്ത സംഘ് നയമാണ് അക്രമങ്ങൾക്ക് കാരണമായതെന്ന് ബദ്ദുനഗർ സ്വദേശി റാഫി പറഞ്ഞു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും കടകൾക്ക് തീയിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.