'വിശ്വഗുരു' എന്ന് അവകാശപ്പെടുമ്പോഴും, രാജ്യത്ത് ഒരൊറ്റ പരീക്ഷ പോലും കൃത്യമായി നടത്താൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണമായും തകർത്തുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'വിശ്വഗുരു' എന്ന് അവകാശപ്പെടുമ്പോഴും, രാജ്യത്ത് ഒരൊറ്റ പരീക്ഷ പോലും കൃത്യമായി നടത്താൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച നടന്ന CUET-UG 2026 പരീക്ഷക്ക് ചില കേന്ദ്രങ്ങളിൽ സാങ്കേതിക തടസ്സം നേരിട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ പ്രതികരണം.
നീറ്റ്, സി.ബി.എസ്.ഇ, എസ്.എസ്.സി, ഇപ്പോൾ CUET-UG ഇങ്ങനെ നാല് പ്രധാന പരീക്ഷകൾ. ഒരു കോടിയിലേറെ വിദ്യാർഥികൾ. ഇതിലൊന്നിൽ പോലും സുതാര്യമായ രീതിയിൽ പരീക്ഷ നടത്താൻ സർക്കാരിന് സാധിച്ചില്ലെന്ന് രാഹുൽ എക്സിൽ കുറിച്ചു. ഭാവി നശിപ്പിക്കുന്ന സർക്കാരിനോട് ഈ തലമുറ തന്നെ കണക്ക് ചോദിക്കുമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. അധികാരത്തിൽ തുടരാൻ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ലെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ നടന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് വലിയ വീഴ്ചയാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.
ശനിയാഴ്ച രാജ്യത്തുടനീളം നടന്ന CUET-UG 2026 പരീക്ഷക്ക് ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാർ കാരണം കാലതാമസം നേരിട്ടിരുന്നു. ഇതിനെത്തുടർന്ന് ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ സമയക്രമത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റങ്ങൾ വരുത്തി. പരീക്ഷാ നടത്തിപ്പിലെ ഈ പിഴവുകളാണ് പ്രതിപക്ഷത്തെ സർക്കാരിനെതിരെ കൂടുതൽ ആയുധമാക്കാൻ പ്രേരിപ്പിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

