സി.ജെ.പി സമരം: പാകിസ്താനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോസ്റ്റിടുന്നെന്ന് ഡൽഹി പൊലീസ്; നല്ല തിരക്കഥയെന്ന് മറുപടിയുമായി നെറ്റിസൺ
text_fieldsന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് 400ലധികം പാകിസ്താനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതായി ഡൽഹി പൊലീസ്. വ്യാഴാഴ്ച പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുമിത് ഝാ ഇക്കാര്യം പറഞ്ഞത്. പാകിസ്താൻ അക്കൗണ്ടുകളിൽ പലതും കഴിഞ്ഞ വർഷം ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തും സജീവമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
എന്നാൽ ഡൽഹി പൊലീസിന്റെ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് നേരിട്ടത്. നല്ല തിരക്കഥയാണ് പൊലീസിന്റേതെന്നും ബോളിവുഡ് സിനിമക്ക് സ്ക്രിപ്റ്റ് എഴുതിയാൽ താരങ്ങൾ അഭിനയിക്കാനായി മൽസരിക്കുമെന്നും അടക്കം പരിഹാസം ഉയർന്നു. ഇത്തരത്തിലെങ്കിൽ ചോദ്യപേപ്പർ ചോർത്തിയത് ചൈനീസ് ഹാക്കർമാരാണെന്ന് കൂടി പറയാമെന്നാണ് മറ്റൊരാളുടെ പരിഹാസം.
നിലവിലെ സാഹചര്യത്തെ മുതലെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് ഡി.സി.പി സുമിത് ഝാ വ്യക്തമാക്കിയത്. ഇത്തരം അക്കൗണ്ടുകളുടെ പ്രധാന ലക്ഷ്യം ജനങ്ങളെ പ്രകോപിപ്പിക്കുകയും യുവാക്കളുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുകയാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്.
പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച വൈകുന്നേരം ജന്തർ മന്തർ മേഖലയിലെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിയന്ത്രിച്ചിരുന്നു. പൊലീസ് പ്രതിഷേധം ബലമായി ഒഴിപ്പിക്കാൻ നീക്കം നടത്തുന്നതിനായാണ് ഇന്റർനെറ്റ് നിയന്ത്രണമെന്ന ആശങ്ക ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഉയർത്തുകയും ചെയ്തു. എന്നാൽ, പ്രതിഷേധം അടിച്ചമർത്തുന്നതിനോ പൊലീസ് നടപടികൾക്ക് സൗകര്യമൊരുക്കുന്നതിനോ വേണ്ടിയല്ല ഇന്റർനെറ്റ് നിയന്ത്രണമെന്ന വിശദീകരണവുമായി ഡൽഹി പൊലീസ് പിന്നീട് രംഗത്തെത്തി.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിനിധി സംഘവുമായുള്ള കേന്ദ്ര മന്ത്രിമാരുടെ ചർച്ച വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കും. കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡയും ജിതേന്ദ്ര സിങ്ങും സർക്കാരിനെ പ്രതിനിധീകരിക്കുമ്പോൾ, പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, വൈഷ്ണവി ഗൗർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

