സി.ജെ.പി ഇടപെടൽ; ജയ്പുരിൽ ജീർണിച്ച സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി
text_fieldsജയ്പുർ: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രവർത്തകരുടെ ഇടപെടലിന് പിന്നാലെ ജയ്പുരിലെ റാംപുര (കാൻവാർപുര) സർക്കാർ പ്രൈമറി സ്കൂളിന്റെ ജീർണിച്ച കെട്ടിടം പൊളിച്ചുനീക്കി. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കഴിഞ്ഞ മാസമാണ് സി.ജെ.പി പ്രവർത്തകർ പുറത്തുകൊണ്ടുവന്നത്.
ജില്ല ഭരണകൂടത്തിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പഴയ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. 2025 സെപ്റ്റംബറിൽ നടത്തിയ സാങ്കേതിക പരിശോധനയിൽ കെട്ടിടം അപകടകരവും ഉപയോഗയോഗ്യമല്ലാത്തതുമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കെട്ടിടം ഉപയോഗിച്ചിരുന്നില്ല.
പുതിയ സ്കൂൾ കെട്ടിടം നിർമിക്കാൻ രാജസ്ഥാൻ സർക്കാർ കഴിഞ്ഞ മാസം 18 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ 12 ലക്ഷം രൂപ ആഗസ്റ്റ് 13ന് ജില്ല മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റിൽനിന്ന് (ഡി.എം.എഫ്.ടി) അനുവദിച്ചു. ബാക്കി ആറുലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്നാണ് കണ്ടെത്തിയത്.
സർക്കാർ സ്കൂളുകളുടെ അവസ്ഥ ഉയർത്തിക്കാട്ടുന്നതിനായി സി.ജെ.പി നടത്തിയ ‘സ്കൂൾ ഠീക് കരോ’ (സ്കൂൾ നന്നാക്കൂ) പ്രചാരണത്തിന്റെ ഭാഗമായി റാംപുര ഗ്രാമം സന്ദർശിച്ചതോടെയാണ് സ്കൂൾ ശ്രദ്ധ നേടിയത്. സന്ദർശനത്തിനിടെ സി.ജെ.പി പ്രവർത്തകരും ബി.ജെ.പി അനുകൂലികളും തമ്മിൽ സംഘർഷമുണ്ടാവുകയും ഇരുകൂട്ടരും പരസ്പരം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

