രാജസ്ഥാൻ ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരായ പരാതി: വിഷയം കർശന നടപടിക്രമങ്ങളിലൂടെ കൈകാര്യം ചെയ്യുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: രാജസ്ഥാൻ ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മക്കെതിരെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത അയച്ച കത്തുകളിലെ ഗുരുതരമായ ആരോപണങ്ങളിൽ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രംഗത്തെത്തി. ജസ്റ്റിസ് സന്ദീപ് മേത്ത ഉന്നയിച്ച ആശങ്കകൾ താൻ ഇതിനോടകം തന്നെ ഗൗരവത്തോടെ ശ്രദ്ധയിൽ എടുത്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ, ഒരു സിറ്റിങ് ജഡ്ജിക്കെതിരായ ആരോപണങ്ങൾ സ്ഥാപനത്തിന്റെ ഔദ്യോഗിക ചട്ടക്കൂടിലൂടെയും കർശനമായ നടപടിക്രമങ്ങളിലൂടെയുമാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കത്തുകളിലെ ഉള്ളടക്കങ്ങൾ പരസ്യമായി ചർച്ച ചെയ്യാനോ പൊതുമണ്ഡലത്തിൽ വിചാരണ നടത്താനോ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആരോപണവിധേനായ ജസ്റ്റിസ് ശർമ്മക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ ഒരു തീരുമാനത്തിലേക്കും എത്തിച്ചേരാനാവില്ല. മാധ്യമ വാർത്തകളിലൂടെ മാത്രം പുറത്തുവന്ന ജസ്റ്റിസ് മേത്തയുടെ ആരോപണങ്ങൾ ഒരിക്കലും ജസ്റ്റിസ് ശർമ്മക്കെതിരെയുള്ള കുറ്റപത്രമായോ അന്തിമ കണ്ടെത്തലായോ കണക്കാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയം നിലവിൽ 'ഉചിതമായ തലത്തിൽ' പരിശോധിച്ചുവരികയാണെന്ന് സൂര്യകാന്ത് അറിയിച്ചു. ജസ്റ്റിസ് മേത്ത സമർപ്പിച്ച വിവരങ്ങളും തെളിവുകളും, അതിന്മേൽ ജസ്റ്റിസ് ശർമ്മ നൽകുന്ന മറുപടിയും സമഗ്രമായി പരിശോധിച്ച ശേഷമാകും രാജസ്ഥാൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ തുടർന്നുള്ള നിയമനം, സ്ഥലംമാറ്റം അല്ലെങ്കിൽ മറ്റ് ഭരണപരമായ കാര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ അന്തിമ തീരുമാനമെടുക്കുക. ജഡ്ജിമാർക്കെതിരെയുള്ള വ്യക്തിഗത പരാതികൾ മാധ്യമങ്ങളിലെ വാദപ്രതിവാദങ്ങളിലൂടെ തീർപ്പാക്കാൻ സുപ്രീം കോടതി ഒരിക്കലും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിലവിൽ വിവിധ ഹൈകോടതികളിൽ സ്ഥിരമായ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള നടപടികളുമായി കൊളീജിയം മുന്നോട്ടുപോവുകയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
രാജസ്ഥാൻ ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് എസ്.പി. ശർമ്മ സെപ്റ്റംബർ 26ന് വിരമിക്കാനിരിക്കെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. ശർമ്മ ഭരണഘടനാപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും പണക്കാരായ കക്ഷികൾക്ക് അനുകൂലമായി കേസ് ലിസ്റ്റിങ് അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സന്ദീപ് മേത്ത സുപ്രീം കോടതിക്ക് കത്തയച്ചത്. ആഗസ്റ്റ് 2, 10, 17 തീയതികളിലായി മൂന്ന് കത്തുകളാണ് ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസിന് നൽകിയിട്ടുള്ളത്.
ഹൈകോടതിയിലെ മറ്റ് ജഡ്ജിമാരിൽ നിന്നും മറ്റ് വിശ്വസ്ത സ്രോതസ്സുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജസ്റ്റിസ് ശർമ്മയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണപരമായ വീഴ്ചകളും സംശയാസ്പദമായ പ്രവർത്തനങ്ങളും നടന്നിട്ടുണ്ടെന്നാണ് ജസ്റ്റിസ് മേത്ത കത്തുകളിൽ ആരോപിച്ചിരുന്നത്. ഈ കത്തുകളുടെ ഉള്ളടക്കങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടർന്നാണ് സി.ജെ.ഐയുടെ ഈ ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

