പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ് ലിം ലീഗ്; സുപ്രീംകോടതിയിൽ ഹരജി നൽകി
text_fieldsന്യൂഡൽഹി: പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ് ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, പി.കെ. നവാസ് കനി എന്നിവർ സുപ്രീംകോടതിയിൽ നേരിട്ടെത്തിയാണ് ഹരജി നൽകിയത്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്ത ബിൽ കോടതിയിൽ പരാജയപ്പെടുമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിയമവിരുദ്ധ ബില്ലാണിത്. പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായി ഒരു സർക്കാറിനും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ആർക്കും പൗരത്വം നൽകുന്നതിൽ എതിരല്ല. എന്നാൽ, പൗരത്വം കൊടുക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയാണ് നിയമം കൊണ്ടുവന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ സംഭവമാണിത്. വലിയ വിവേചനമാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. ഇത് രാജ്യത്തിന് വലിയ ആപത്താണ്. ഇന്ന് മതത്തിന്‍റെ പേരിൽ വിവേചനം കാണിക്കുന്നു. നാളെ പ്രദേശത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വിവേചനം കൊണ്ടു വന്നേക്കാമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ നന്മയെ നശിപ്പിക്കുന്ന നടപടിയാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ലീഗ് ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റർ വഴി അസമിൽ 19 ലക്ഷം പേർ പുറത്തു പോയിരുന്നു. ഇതിൽ 14 ലക്ഷത്തോളം പേർ അമുസ് ലിംകളായിരുന്നു. ഇവർക്ക് ഒരു സുപ്രഭാതത്തിൽ പൗരത്വം കൊടുക്കുന്നതിനാണ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്നത്. ഒരു വിഭാഗം ആളുകൾക്ക് നിയമപരിരക്ഷ ഇല്ലാതാക്കുന്ന ക്രൂരമായ അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
ഹരജിക്കാർക്കായി കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ കോടതിയിൽ ഹാജരാകും. വിവാദ ബില്ലിനെതിരായ നിയമനടപടികൾ സംബന്ധിച്ച് മുസ് ലിം ലീഗ് നേതാക്കൾ കപിൽ സിബലുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അഭിഭാഷകൻ ഹാരിസ് ബിരാനാണ് ഹരജി തയാറാക്കിയത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസും മറ്റിതര സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.