മംഗളൂരു പൊലീസ് വെടിവെപ്പ്; സി.ഐ.ഡി അന്വേഷിക്കും
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ട സംഭവം കർണാടക പൊലീസിെൻറ സി.ഐ.ഡി സംഘം (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ്) അന്വേഷിക്കും.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം തള്ളിക്കൊണ്ടാണ് യെദിയൂരപ്പ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് സ്റ്റേഷനിൽ കയറി പ്രക്ഷോഭകാരികൾ അക്രമം നടത്തുന്നത് തടയാനാണ് പൊലീസ് വെടിവെച്ചതെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും യെദിയൂരപ്പ പറഞ്ഞു. സി.ഐ.ഡി അന്വേഷണത്തിനൊപ്പം മജിസ്റ്റീരിയൽ അന്വേഷണവും നടക്കും. തിങ്കളാഴ്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മംഗളൂരുവിലെത്തി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
ഇരു കുടുംബങ്ങൾക്കുമുള്ള കർണാടക കോൺഗ്രസിെൻറ 7.5 ലക്ഷം രൂപ വീതമുള്ള സഹായധനത്തിെൻറ ചെക്കും കൈമാറി. കോൺഗ്രസ് നേതാക്കളായ എം.ബി. പാട്ടീൽ, യു.ടി. ഖാദർ, സമീർ അഹമ്മദ് ഖാൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സി.ഐ.ഡി അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. പൊലീസ് ആണ് വെടിവെപ്പ് നടത്തിയത്. സി.ഐ.ഡി അന്വേഷണമെന്നാൽ പൊലീസ് തന്നെയാണ് അന്വേഷിക്കുക. അപ്പോൾ എങ്ങനെ സത്യം പുറത്തുവരും?
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയും വെടിവെപ്പിന് ഉത്തരവാദികളാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. 144 പ്രഖ്യാപിച്ചിട്ടും പ്രതിഷേധക്കാരെ അനുവദിച്ചതിൽ ദുരൂഹതയുണ്ട്.
പൊലീസ് മനഃപൂർവം സംഘർഷമുണ്ടാക്കിയതാണെന്ന് സംശയിക്കുന്നു. ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണം നടത്തി വെടിവെപ്പിെൻറ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണം. ജുഡീഷ്യൽ അന്വേഷണം നടത്താത്തതിനെ നിയമസഭയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവർക്ക് സമരവുമായി ബന്ധമില്ലെന്ന് കുടുംബം
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരവുമായി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബന്ധമില്ലെന്ന് കുടുംബം. പ്രകടനത്തിനിടെ പൊലീസിനു നേരെ നടന്ന അക്രമത്തിന് നേതൃത്വം നല്‍കിയത് ജലീലും നൗഷീനുമാണെന്ന് പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, പൊലീസിെൻറ വാദം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ തള്ളിക്കളയുകയാണ്. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുേമ്പാഴാണ് നൗഷീന്‍ വെടിയേറ്റതെന്നാണ് സഹോദരെൻറ വെളിപ്പെടുത്തല്‍. സ്കൂളില്‍നിന്ന് കുട്ടികളെ കൂട്ടി വീട്ടിലെത്തിയതിനു പിന്നാലെ ബഹളം കേട്ടപ്പോള്‍ പുറത്തിറങ്ങിയപ്പോഴാണ് ജലീലിന് വെടിയേറ്റതെന്ന് ബന്ധുക്കള്‍ പറയുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയെന്നതിന് ജലീലിനെയും നൗഷീനെയും മൂന്നും എട്ടും പ്രതികളാക്കി പൊലീസ് കേസെടുത്തതിനെതിരെയും പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.