കല്ലറയിൽ ഇറക്കിവെച്ച മൃതദേഹം പുറത്തെടുപ്പിച്ചു, ബംഗാളിൽ ക്രൈസ്തവ പ്രാർത്ഥനാ യോഗങ്ങൾക്ക് നേരെ വ്യാപക ആക്രമണം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വിവിധ ജില്ലകളിൽ ക്രൈസ്തവ പ്രാർത്ഥനാ യോഗങ്ങൾക്കും സെമിത്തേരികൾക്കും നേരെ വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ആക്രമണങ്ങൾ ഭയന്ന് പലയിടങ്ങളിലും ഗാർഹിക പ്രാർത്ഥനാ യോഗങ്ങളും വീടുകൾ സന്ദർശിച്ചുള്ള പ്രാർത്ഥനകളും സഭാ കൂട്ടായ്മകൾ താത്കാലികമായി നിർത്തിവെച്ചു. ഹൗറ, പൂർവ്വ ബർധമാൻ, സൗത്ത് 24 പർഗാനാസ്, പൂർവ്വ മേദിനിപൂർ എന്നീ ജില്ലകളിലാണ് സമീപദിവസങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഓഗസ്റ്റ് 23-ന് ഹൗറയിലെ ഉലുബേരിയയിൽ ഞായറാഴ്ച പ്രാർത്ഥന നടന്നുവന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറിയ ആൾക്കൂട്ടം പാസ്റ്റർ മിഥുൻ ഹാസ്ര ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദ്ദിക്കുകയും ഉപകരണങ്ങൾ തടുത്തുതകർക്കുകയും ചെയ്തിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റം ആരോപിച്ച് ആക്രമണം അഴിച്ചുവിട്ട സംഘത്തിൽ നിന്നും പോലീസെത്തിയാണ് വിശ്വാസികളെ രക്ഷപ്പെടുത്തിയത്. ഓഗസ്റ്റ് 14-ന് പൂർവ്വ ബർധമാനിലെ സെന്റ് ക്ലാരറ്റ് പള്ളിയിൽ നടന്ന സംസ്കാര ചടങ്ങ് തടസ്സപ്പെടുത്തുകയും, കല്ലറയിൽ ഇറക്കിവെച്ച മൃതദേഹം ആൾക്കൂട്ടം പുറത്തെടുപ്പിക്കുകയും ചെയ്ത സംഭവവും പുറത്തുവന്നു. തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടാകുന്നില്ലെന്നും ഭയം കാരണം പലയിടങ്ങളിലും പ്രാർത്ഥനകൾ നിർത്തിവെച്ചിരിക്കുകയാണെന്നും ബംഗീയ ക്രിസ്റ്റീയ പരിഷത്ത് ഭാരവാഹികൾ വ്യക്തമാക്കി.
പണവും വാഗ്ദാനങ്ങളും നൽകിയുള്ള നിർബന്ധിത മതംമാറ്റമാണ് പ്രദേശങ്ങളിൽ നടക്കുന്നതെന്നും അതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും വലതുപക്ഷ സംഘടനയായ സിംഹ വാഹിനി അധ്യക്ഷൻ ദേബ്ദത്ത മാജി അവകാശപ്പെട്ടു. അതേസമയം, പ്രാർത്ഥിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ സർക്കാർ തടയില്ലെന്നും നിർബന്ധിത മതംമാറ്റം നടക്കുന്നുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ക്ഷിതിരാം തുഡു വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാനത്ത് ഭയത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസും സി.പി.എമ്മും കുറ്റപ്പെടുത്തിയപ്പോൾ, സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ബി.ജെ.പി എം.പി രാഹുൽ സിൻഹയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

