അരുണാചൽ ബാലനെ ഇന്ത്യക്ക് കൈമാറുമെന്ന് ചൈന
text_fieldsന്യൂഡൽഹി: അരുണാചലിൽനിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുയർന്ന ബാലനെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു. ചൈനയിലെ പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) ഇന്ത്യൻ സൈന്യത്തെ അറിയിച്ചതാണ് ഇക്കാര്യം.
അപ്പർ സിയാങ് ജില്ലയിൽനിന്ന് ഇൗ മാസം 18ന് ബാലനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചൽ പ്രദേശിലെ എം.പി തപീർ ഗാവോ ആരോപിച്ചത്. ഇന്ത്യൻ അധികൃതർ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കുട്ടി പി.എൽ.എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിർത്തിയിൽ കുട്ടി പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ജനുവരി 20ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. സിഡോ ഗ്രാമത്തിലെ മിറം തരൺ എന്ന കുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ളതായി കരുതുന്നത്. മിറം തരണിന്റെ സുഹൃത്ത് ജോണി യൈയിങ് ആണ് മിറമിനെ തട്ടിക്കൊണ്ടുപോയ വിവരം ആദ്യം അധികൃതരെ അറിയിച്ചത്. ഇരുവരും വേട്ടക്കാരാണ്.
സാങ്പൊ നദി അരുണാചലിലേക്ക് പ്രവേശിക്കുന്ന ലുങ്ത ജോർ മേഖലയിൽനിന്നാണ് കുട്ടിയെ പിടിച്ചുകൊണ്ടുപോയതായി പറയുന്നത്. അരുണാചലിൽ സിയാങ് എന്നും അസമിൽ ബ്രഹ്മപുത്ര എന്നുമാണ് സാങ്പൊ നദി അറിയപ്പെടുന്നത്. 2020 സെപ്റ്റംബറിൽ അരുണാചലിലെ അപ്പർ സുബാൻസിരി ജില്ലയിൽനിന്ന് അഞ്ച് യുവാക്കളെ പി.എൽ.എ തട്ടിക്കൊണ്ടുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

