ന്യൂഡൽഹി: ചൈന അതിർത്തിയിൽ പങോങ് സു തടാകത്തിൽ നിന്നും ഫിംഗർ ഫോർ മലനിരകളിൽ നിന്നും ചൈനീസ് സേന ഭാഗികമായി പിന്മാറി. തടാകത്തിൽ നിന്ന് സൈനിക ബോട്ടുകൾ മാറ്റിയതായാണ് റിപ്പോർട്ട്. ഫിംഗർ 4 പ്രദേശത്തുനിന്ന് വാഹനങ്ങളും താൽക്കാലിക നിർമിതികളും ഫിംഗർ 5 പ്രദേശത്തേക്ക് നീക്കിയതായി നിരീക്ഷണ ഉപഗ്രഹമായ സ്കൈ സാറ്റിെൻറ ചിത്രങ്ങൾ അപഗ്രഥിച്ച് ഇന്ത്യാ ടുഡേ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ലഫ്റ്റനൻറ് ജനറൽ തല ചർച്ചക്ക് മുന്നോടിയായി പൂർണമായി പിന്മാറുന്നതിെൻറ ഭാഗമായാണ് ചൈനയുടെ നടപടികളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പങോങ് സു തടാക തീരത്ത് ചൈനീസ് ലിപിയായ മാൻഡരിനിൽ രേഖപ്പെടുത്തിവെച്ചത് ഇപ്പോൾ മറച്ചിട്ടുണ്ട്.
ഗൽവാൻ താഴ്വരയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാർ പിൻവാങ്ങിയതായി കഴിഞ്ഞദിവസം ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, പങോങ് സു മേഖലയിൽനിന്നുള്ള കൂടുതൽ പിന്മാറ്റം സംബന്ധിച്ചുള്ള സംഭാഷണമായിരിക്കും വരാനിരിക്കുന്ന കമാൻഡർതല ചർച്ചയിൽ ഉണ്ടാവുകയെന്ന് സൂചനയുണ്ട്. ഇത് അടുത്ത ആഴ്ച നടക്കുമെന്നാണ് സൂചന.
യഥാർഥ നിയന്ത്രണരേഖയിലുള്ള താവളങ്ങളിലേക്ക് ഇരു വിഭാഗവും മാറുകയാണ് ലക്ഷ്യം. തർക്കമേഖലകൾ ബഫർ സോൺ ആയി പരിഗണിച്ച് പിന്മാറുകയെന്നതിനാണ് ഇരുരാജ്യങ്ങളും പ്രധാന്യം നൽകുന്നത്.
ചൈന യുദ്ധോത്സുകമായി പെരുമാറുന്നു –ജോൺ ബോൾട്ടൻ
ന്യൂഡൽഹി: തങ്ങളുടെ ചുറ്റുപാടിലെല്ലാം യുദ്ധോത്സുകമായി പെരുമാറുന്ന രീതിയാണ് ൈചനയുടേതെന്ന് അമേരിക്കയുടെ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. അതേസമയം, സൈനികപരമായും രാഷ്ട്രീയപരമായുമുള്ള മേൽക്കോയ്മക്ക് പുറമെ വ്യാപാര ബന്ധങ്ങളിലൂടെ മറ്റുള്ളവരെ തങ്ങളുടെ ആശ്രിതരാക്കാൻ ശ്രമം നടത്താറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിഴക്കൻ, ദക്ഷിണ ചൈന കടലിൽ പ്രത്യേകിച്ചും ചൈനക്ക് ആക്രമണോത്സുകത കൂടുതലാണെന്നും ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ബോൾട്ടൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇനിയുള്ള മാസങ്ങളിലെ ശ്രദ്ധ തെരഞ്ഞെടുപ്പിലായിരിക്കുമെന്നും അതുകൊണ്ട് ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അദ്ദേഹത്തിന് താൽപര്യമുണ്ടാവില്ല എന്നും ബോൾട്ടൻ കൂട്ടിച്ചേർത്തു.
Latest Video: