Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം: പരന്തൂർ ഉപേക്ഷിച്ചു, പുതിയ രണ്ട് സ്ഥലങ്ങൾ പരിഗണിച്ച് വിജയ് സർക്കാർ

text_fields
bookmark_border
ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം: പരന്തൂർ ഉപേക്ഷിച്ചു, പുതിയ രണ്ട് സ്ഥലങ്ങൾ പരിഗണിച്ച് വിജയ് സർക്കാർ
cancel

ചെന്നൈ: പരന്തൂരിലെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങൾ പരിഗണിച്ച് തമിഴ്നാട് സർക്കാർ. ചെങ്കൽപട്ട് ജില്ലയിലെ ചെയ്യൂരും തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപ്പൂണ്ടിക്ക് സമീപമുള്ള മനല്ലൂരുമാണ് പരിഗണനയിലുള്ളത്. സാധ്യതാപഠനത്തിനായി രണ്ട് സ്ഥലങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എ.എ.ഐ) കത്തയച്ചു.

തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (ടിഡ്കോ) ഇരു സ്ഥലങ്ങളിലും പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. എ.എ.ഐ സംഘം സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിയ ശേഷമായിരിക്കും പ്രീ-ഫീസിബിലിറ്റി റിപ്പോർട്ട് തയാറാക്കുക. ഇതിന്‍റെ അടിസ്ഥാനത്തിലാകും അന്തിമ സ്ഥലം തീരുമാനിക്കുക.

ചെന്നൈയിലെ നിലവിലെ വിമാനത്താവളമായ മീനമ്പാക്കത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചെയ്യൂർ. മനല്ലൂർ ചെന്നൈയിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്. ശ്രീഹരിക്കോട്ടയിൽനിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് മനല്ലൂർ. ചെയ്യൂർ പുതുച്ചേരി വിമാനത്താവളത്തിൽനിന്ന് ഏകദേശം 40 കിലോമീറ്ററും കൽപ്പാക്കത്തുനിന്ന് 35 കിലോമീറ്ററും അകലെയാണ്.

ചെന്നൈയുടെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വ്യവസായ വികസനത്തിനും ചരക്ക് ഗതാഗതം വിപുലീകരിക്കുന്നതിനും രണ്ടാമത്തെ വിമാനത്താവളം ആവശ്യമാണെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കൃഷിഭൂമിക്കും ജനവാസകേന്ദ്രങ്ങൾക്കും പരമാവധി കുറഞ്ഞ ആഘാതമുണ്ടാകുന്ന സ്ഥലമാണ് പുതിയ വിമാനത്താവളത്തിനായി കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 24നാണ് പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നടപടികൾ ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. കർഷകരുടെയും പ്രദേശവാസികളുടെയും ജീവിതത്തെ പദ്ധതി ബാധിക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സ്ഥലങ്ങൾ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

പരന്തൂർ പദ്ധതി ഉപേക്ഷിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷമായ ഡി.എം.കെ വിമർശനം ഉയർത്തിയിരുന്നു. പദ്ധതി 90 ശതമാനം പൂർത്തിയായ ശേഷമാണ് ഉപേക്ഷിച്ചതെന്നായിരുന്നു ഡി.എം.കെ വാദം. എന്നാൽ ഇത് സർക്കാർ തള്ളി. പദ്ധതിക്കായി ആവശ്യമായ 5,846 ഏക്കർ ഭൂമിയിൽ ഏകദേശം 1,802 ഏക്കർ, അതായത് 48 ശതമാനം മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്ന് ഊർജം, വിഭവങ്ങൾ, നിയമ വകുപ്പ് മന്ത്രി ആർ. നിർമൽ കുമാർ നിയമസഭയിൽ പറഞ്ഞു.

ആകെ ആവശ്യമായ ഭൂമിയിൽ 3,774 ഏക്കർ സ്വകാര്യ പട്ടയഭൂമിയും 1,972 ഏക്കർ സർക്കാർ ഭൂമിയുമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യഭൂമിയിൽ 2,681 ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാണെന്നും സർക്കാർ ഭൂമിയിൽ 1,558 ഏക്കർ ജലാശയങ്ങളും കനാലുകളുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും ആവശ്യമായ പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

എകനാപുരം, കരൈ, തണ്ടലം, സിരുവല്ലൂർ ഉൾപ്പെടെയുള്ള ചില ഗ്രാമങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് തിരിച്ചടിയാകുമെന്ന ഡി.എം.കെ എം.എൽ.എ എസ്. ഓസ്റ്റിന്റെ വിമർശനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chennai Airport Gets New Sites
Next Story