യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവതിയുടെ അച്ഛൻ വിഷം കഴിച്ച് ജീവനൊടുക്കി
text_fieldsചെന്നൈ: യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. വ്യാഴാഴ്ച ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ട സത്യപ്രിയയുടെ (20) പിതാവ് മാണിക്കം (56) ആണ് മകളുടെ മരണം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്. സത്യപ്രിയയുടെ മരണവാർത്തയറിഞ്ഞ് വെള്ളിയാഴ്ച രാത്രി വിഷം കഴിച്ച മാണിക്കം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
വ്യാഴാഴ്ച ചെന്നൈ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചെന്നൈ ജെയിൻ കോളജിലെ ഡിഗ്രി വിദ്യാർഥിനിയായിരുന്ന സത്യപ്രിയ കോളജിൽ പോകുന്നതിനിടെ പ്രതി സതീഷ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ, എഗ്മോറിൽ നിന്ന് താംബരത്തേക്കുള്ള ട്രെയിന്‍ വന്നപ്പോള്‍ സത്യയെ പ്രതി ട്രാക്കിലേക്ക് തള്ളിയിട്ടു. തല തകര്‍ന്നു സത്യ തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പ്രതിയായ ആദമ്പാക്കം സ്വദേശി സതീഷിനെ (23) പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. ക്രൂരകൃത്യത്തിനുപിന്നാലെ ഇയാളെ പിടികൂടാൻ സ്ഥലത്തുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിവിൽകഴിയവേയാണ് പിടിയിലായത്.
ചെന്നൈ ആദംബാക്കം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് സത്യയുടെ മാതാവ്. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ച സതീഷ്, റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടറുടെ മകനാണെന്നും കഴിഞ്ഞ രണ്ട് വർഷമായി സത്യപ്രിയയെ പിന്തുടരുകയാണെന്നും സെന്റ് തോമസ് മൗണ്ട് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഇയാൾക്കെതിരെ സത്യയും മാതാപിതാക്കളും മാമ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.