പ്രധാന പദവികൾക്ക് പ്രായപരിധിയും പരമാവധി രണ്ട് ടേം വ്യവസ്ഥയും: ഡി.എം.കെയിൽ വൻ അഴിച്ചുപണി
text_fieldsതമിഴ്നാട്: പ്രധാന പദവികൾക്ക് പ്രായപരിധിയും പരമാവധി രണ്ട് ടേം എന്ന വ്യവസ്ഥയും ഏർപ്പെടുത്തിക്കൊണ്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ നടന്ന ഡി.എം.കെ നിർവാഹക സമിതി യോഗത്തിലാണ് മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. പാർട്ടിയിലേക്ക് ചെറുപ്പക്കാരെ കൊണ്ടുവരാനാണ് പരിഷ്കാരം ലക്ഷ്യമിടുന്നതെന്ന് പാർട്ടി വ്യക്തമാക്കി.
ബ്രാഞ്ച് പാർട്ടി സെക്രട്ടറിക്ക് പരമാവധി പ്രായം 45 വയസായി നിശ്ചയിച്ചു. മുനിസിപ്പൽ, സിറ്റി, ടൗൺ പഞ്ചായത്ത് വാർഡ് കമ്മിറ്റി സെക്രട്ടറിമാർ എന്നിവർക്ക് പ്രായം 50 വയസിൽ കൂടാൻ പാടില്ല. ടൗൺ പഞ്ചായത്ത് പാർട്ടി സെക്രട്ടറിമാർ, ഏരിയ കമ്മിറ്റി സെക്രട്ടറിമാർ, സിറ്റി കമ്മിറ്റി സെക്രട്ടറിമാർ എന്നിവരുടെ പ്രായപരിധി 60 ആയി നിശ്ചയിച്ചു. ജില്ലാ പാർട്ടി സെക്രട്ടറിമാരുടേതാണ് പ്രഖ്യാപിച്ച പദവികളിൽ ഏറ്റവും ഉയർന്ന പ്രായപരിധി. 70 വയസാണ് ഇവർക്ക്.
ഈ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി രണ്ട് ടേം മാത്രമേ ആ പദവിയിൽ തുടരാൻ അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ, ചില പ്രാദേശിക സംഘടനാ യൂനിറ്റുകളുടെ ഘടനയിലും ഡി.എം.കെ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ, ഓരോ ഏരിയ കമ്മിറ്റിക്കും കീഴിൽ ശരാശരി 40,000 വോട്ടർമാർ ഉൾപ്പെടും. മറ്റ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഇത് 30,000 വോട്ടർമാരായിരിക്കും. പാസാക്കിയ പ്രമേയങ്ങൾ പ്രകാരം സിറ്റി കമ്മിറ്റികളിലും ശരാശരി 40,000 വോട്ടർമാർ ഉൾപ്പെടുന്ന രീതിയിലാകും ഘടന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

