'അസമിൽ സെഞ്ച്വറി, ബംഗാളിൽ ഡബിൾ സെഞ്ച്വറി'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഹിമന്ത ബിശ്വ ശർമ
text_fieldsകൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായതിന് പിന്നാലെ ബി.ജെ.പിയുടെ വൻ വിജയസാധ്യത പ്രവചിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ ബി.ജെ.പി സഖ്യം നൂറിലധികം സീറ്റുകൾ നേടി 'സെഞ്ച്വറി' അടിക്കുമെന്നും, പശ്ചിമ ബംഗാളിൽ ഇത്തവണ ഇരുന്നൂറിലധികം സീറ്റുകൾ നേടി 'ഡബിൾ സെഞ്ച്വറി' തികക്കുമെന്നും അദ്ദേഹം കൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് പൂർണ്ണമായും അനുകൂലമാണെന്നും ബംഗാളിൽ ഇത്തവണ ബി.ജെ.പി 200 സീറ്റുകൾ എന്ന ലക്ഷ്യം മറികടക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒന്നാം ഘട്ടത്തിൽ നടന്ന പോളിംഗ് ബി.ജെ.പിയുടെ മുന്നേറ്റമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ 91.91 ശതമാനം എന്ന റെക്കോർഡ് പോളിംഗ് ഭരണവിരുദ്ധ തരംഗത്തിന്റെ തെളിവാണെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ജനങ്ങൾ ഭയമില്ലാതെ വോട്ട് ചെയ്യാനെത്തിയത് മാറ്റത്തിനുള്ള ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ മത്സരം നടന്ന സീറ്റുകളിൽ ഭൂരിഭാഗവും ബി.ജെ.പി നേടിക്കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസമിൽ 90 മുതൽ 100 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ വികസനത്തിനും സുരക്ഷക്കുമാണ് വോട്ട് ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ഏപ്രിൽ 29-ന് ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഹിമന്തയുടെ ഈ അവകാശവാദം. മേയ് 4-നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

