സമരം തണുപ്പിക്കാൻ കേന്ദ്രം, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് മോദി; വേണ്ടത് മന്ത്രിയുടെ രാജി, പിന്നോട്ടില്ലെന്ന് സമരക്കാർ
text_fieldsന്യൂഡൽഹി: നീറ്റ് ഉൾപ്പടെ വിവിധ പരീക്ഷകളിലെ അലംഭാവവും സുതാര്യതയില്ലായ്മയും ചോദ്യം ചെയ്ത് തലസ്ഥാന നഗരിയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ സമരം തണുപ്പിക്കാൻ ഇടപ്പെടലുമായി കേന്ദ്ര സർക്കാർ.
പരീക്ഷാ പേപ്പർ ചോർച്ച കേസിൽ ഉൾപ്പെടുന്നവർക്ക് വേഗത്തിൽ കർശന ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് സർക്കാറിന്റെ ഉയർന്ന മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
‘പേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്നവർക്ക് വേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള തുടർച്ചയായ നടപടികളുടെ ഭാഗമാണിത്’ പ്രധാനമന്ത്രി എകസിൽ കുറിച്ചു.നമ്മുടെ യുവാക്കളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സമരം ശക്തമായതോടെ കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായെങ്കിലും സമരക്കാർ തള്ളികളഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷവും സി.ജെ.പിയും നിലപാട് കടുപ്പിച്ചു. നീറ്റ് പേപ്പർ ചോർച്ചയെച്ചൊല്ലി വർഷകാല സമ്മേളനത്തിന്റെ മൂന്നാം നാളും പാർലമെന്റ് സ്തംഭിച്ചതിനിടെ തിങ്കളാഴ്ച സി.ജെ.പി മാർച്ചിൽ വിദ്യാർഥികൾക്കുനേരെ നടന്ന അതിക്രമങ്ങൾ അടക്കം ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ ഇരുസഭകളെയും അറിയിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആദ്യം വേണ്ടതെന്നും അതിനുശേഷം മതി ചർച്ചയെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇരുകൂട്ടരും സമവായത്തിലെത്താതെ വന്നതോടെ പ്രതിപക്ഷം ഇരുസഭകളും ബുധനാഴ്ചയും സ്തംഭിപ്പിച്ചു.
നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ചും അതിനെതിരായ സമരത്തെ നേരിട്ടതിനെ കുറിച്ചും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് ലോക്സഭയിലാണ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആദ്യം പറഞ്ഞത്. എല്ലാ പാർട്ടികളുടെയും നേതാക്കളുമായി കൂടിയാലോചിച്ച് ചർച്ചയുടെ രീതി, തീയതി, സമയം എന്നിവ സ്പീക്കർ തീരുമാനിക്കട്ടെ. സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങൾ അറിയേണ്ടതിനാൽ വിശദമായ ചർച്ചക്ക് സർക്കാർ തയാറാണെന്നും റിജിജു കൂട്ടിച്ചേർത്തു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടി നേതാവ് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ഈ വിഷയം കോൺഗ്രസിനും ബി.ജെ.പിക്കുമിടയിലുള്ള വിഷയമല്ലെന്നും ഇരുകൂട്ടരും തീർത്താൽ മതിയാവില്ലെന്നും പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തങ്ങളോട് കൂടിയാലോചന നടത്താത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു. സർക്കാർ സമരത്തെ കൈകാര്യം ചെയ്തത് മോശമായ രീതിയിലാണ്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ പോലും വലിച്ചുകീറി. യുവാക്കൾക്കുവേണ്ടി പുറത്ത് സംസാരിക്കാൻ കഴിയുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് ഇവിടെ സംസാരിച്ചുകൂടെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

