മുല്ലപ്പെരിയാറിൽ കേന്ദ്രത്തിന്റെ കടുംവെട്ട്; വിദഗ്‌ധസമിതിയിൽ നിന്ന് കേരളപ്രതിനിധിയെ നീക്കി
text_fieldsമുല്ലപെരിയാർ ഡാം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനക്കായി നിയോഗിച്ച സ്വതന്ത്ര വിദഗ്ധസമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ കേന്ദ്രം നീക്കി. ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധസമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ നീക്കിയത്.
അണക്കെട്ടിന്റെ സമഗ്രസുരക്ഷാ പരിശോധനക്കായി സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമുള്ള സമിതിയിൽ നിന്നാണ് കേരളപ്രതിനിധി കേന്ദ്ര ജലകമീഷൻ റിട്ട. ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെ കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ.) നീക്കിയത്. ഇദ്ദേഹത്തിനുപകരം ഐ.ഐ.ടി. റൂർക്കിയിലെ ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16ന് പുതിയ ഉത്തരവിറക്കി. എന്നാൽ, ശിവരാജനെ മാറ്റിയത് കേരളം അറിഞ്ഞിട്ടില്ലെന്ന് ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ സംസ്ഥാനസർക്കാർവൃത്തങ്ങൾ വ്യക്തമാക്കി.
2022ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ടസമിതിയാണ് സമഗ്ര സുരക്ഷാപരിശോധനക്ക് തമിഴ്‌നാടും കേരളവും നിർദേശിച്ച അണക്കെട്ട് വിദഗ്‌ധരെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര വിദഗ്‌ധസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്. ജനുവരിയിൽ പുറത്തിറക്കിയ ഉത്തരവിൽ ശിവരാജന്റെ പേരുണ്ടായിരുന്നെങ്കിലും, പുതിയ ഉത്തരവിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. എന്നാൽ, വിദഗ്‌ധസമിതിയിലെ ചെയർമാനെയും മറ്റംഗങ്ങളെയും മാറ്റിയിട്ടില്ല. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ മുൻ സി.എം.ഡി. ബൽരാജ് ജോഷിയാണ് ചെയർമാൻ.
അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് സർക്കാർ പൂർണമായി തള്ളിക്കളഞ്ഞു. നിലവിലെ അണക്കെട്ട് ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന നിലപാടിലാണ് വിജയ് സർക്കാർ സ്വീകരിച്ചത്. തമിഴ്നാടിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രം കേരളപ്രതിനിധിയെ നീക്കിയതെന്ന് പലകോണിൽ നിന്നും വിമർശനമുയരുന്നുണ്ട്. ഇതിനിതിരെ കേരളം ശക്തമായ രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾ നടത്തുമെന്നാണ് സൂചന. 100 വർഷത്തിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളം നിരന്തരം ആശങ്കകൾ ഉയർത്തുമ്പോഴാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

